

ഒഹായാ: യുഎസില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരും. ഗുജറാത്ത് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരണപ്പെട്ടത്. ഒഹായോയിലെ 'ഇക്കോണോ ലോഡ്ജിലാണ് വന്‍ തീപിടുത്തമുണ്ടായത്.
ഹിതേഷ്ഭായ് സുതാര്‍, ഭാര്യ ഹിനാബെന്‍, മകള്‍ ഇഷാനി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹോട്ടലിന് തീപിടിച്ചതോടെ, കുടുംബം മുറിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഹോട്ടലില്‍ നിന്ന് പൊട്ടിത്തെറി കേട്ടുവെന്നും പിന്നാലെ തീ ആളിക്കത്തുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഗുജറാത്തിലെ ഖേദ ജില്ലയില്‍ നിന്നുള്ളവരാണ് ഹിതേഷ്ഭായിയും കുടുംബവും. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ യുഎസില്‍ എത്തിയത്. ഇക്കോണോ ലോഡ്ജിലെ ജീവനക്കാരനായിരുന്നു ഹിതേഷ്. കുടുംബം താമസിച്ചിരുന്നതും ഇവിടെയായിരുന്നു.
സമീപ സ്ഥലങ്ങളിലാണ് ഹിനാബെന്നും ഇഷാനിയും ജോലി ചെയ്തിരുന്നത്. മെക്ക്‌ഡൊണാള്‍ഡ്‌സിലെ ജിവനക്കാരിയായിരുന്നു ഹിനാബെന്‍. തീപിടത്തത്തിനു പിന്നാലെ, മുറിയില്‍ അകപ്പെട്ടതായി ഹിതേഷ്ഭായ് ഫ്രണ്ട് ഓഫീസില്‍ വിളിച്ച് അറിയിച്ചിരുന്നതായി ഹോട്ടലിലെ മറ്റൊരു ജീവനക്കാരന്‍ പറയുന്നു.
തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. തീ ആളിക്കത്തിയതോടെ മൂന്ന് പേരും മുറിയിലെ ബാത്ത്റൂമിൽ കയറിയിരുന്നതായാണ് കരുതുന്നത്. പുക നിറഞ്ഞ് ശ്വാസംമുട്ടിയാണ് മരണം എന്നാണ് റിപ്പോർട്ട്.