

എച്ച്-1ബി വർക്ക് വിസ ലോട്ടറി സമ്പ്രദായത്തിന് മാറ്റം വരുത്തി ട്രംപ് ഭരണകൂടം. തുടക്കക്കാരായ പ്രൊഫഷണലുകൾക്ക് പകരം തൊഴിൽ വൈദഗ്ധ്യമുള്ളതും ഉയർന്ന ശമ്പളമുള്ളതുമായ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന ഒരു പുതിയ സമീപനം സ്വീകരിക്കാനൊരുങ്ങുകയാണ് യുഎസ്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എൻട്രി ലെവൽ പ്രൊഫഷണലുകൾക്ക് യുഎസിൽ വർക്ക് വിസ നേടുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുണ്ട്.
2026 ഫെബ്രുവരി 27 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. 2027 സാമ്പത്തിക വർഷത്തെ രജിസ്ട്രേഷൻ സീസൺ മുതൽ ഏകദേശം 85000 വിസകളെയാണ് ഇത് ബാധിക്കുക.
എച്ച്-1ബി രജിസ്ട്രേഷനുകളുടെ നിലവിലുള്ള റാൻഡം തെരഞ്ഞെടുപ്പിനെ യുഎസ് തൊഴിലുടമകൾ ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് പുതിയ പരിഷ്കരണം. പ്രധാനമായും അമേരിക്കൻ തൊഴിലാളികൾക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചതായും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് വക്താവ് മാത്യു ട്രാഗെസ്സർ പറഞ്ഞു.
വിസ ലഭിക്കാനുള്ള വ്യവസ്ഥയായി തൊഴിലുടമകൾ ഓരോ വിസയ്ക്കും 100,000 ഡോളർ കൂടി നൽകണമെന്നും നിർദേശമുണ്ട്. യുഎസിൽ തൊഴിൽ അവസരങ്ങൾ തേടുന്ന യുവ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വിസ സംവിധാനം നിർണായകമാകും. എന്നാൽ ഉയർന്ന ശമ്പള മാനദണ്ഡങ്ങൾ യുവ പ്രൊഫഷണലുകൾക്ക് പ്രോഗ്രാമിലേക്ക് യോഗ്യത നേടുന്നത് ബുദ്ധിമുട്ടാക്കും.
ആരോഗ്യ പ്രവർത്തകരെയും അധ്യാപകരെയും നിയമിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണിതെന്നാണ് എച്ച്-1ബി പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ഇത് യുഎസിൻ്റെ നവീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കുന്നുവെന്നും പ്രത്യേക മേഖലകളിൽ തൊഴിലുടമകൾക്ക് ജോലി നൽകാൻ ഇത് സഹായകമാകുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.