ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ബന്ദികളുടെ 'വിടവാങ്ങൽ ചിത്രം' പുറത്തുവിട്ട് ഹമാസ്
ഗാസ സിറ്റി: തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ വിടവാങ്ങൽ ചിത്രം പുറത്തുവിട്ട് ഹമാസിൻ്റെ സായുധസേനാ വിഭാഗം. തടവിലാക്കപ്പെട്ട 47 ഇസ്രയേലി ബന്ദികളുടെ ചിത്രമാണ് പുറത്തുവിട്ടത്.
ഗാസയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം ശക്തമാകുന്നതിനിടയ്ക്കാണ് ഹമാസ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇസ്രയേലിൻ്റെ ആക്രമണങ്ങൾ ശക്തമാക്കുന്നത് തടവുകാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹമാസ് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, തടവിലാക്കപ്പെട്ടവരിൽ ചിലർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
1986-ൽ ലെബനനിൽ കാണാതായ ഇസ്രയേലി വ്യോമസേനാ ക്യാപ്റ്റനായ റോൺ ആരാദ്, എന്ന വ്യക്തിയുടെ പേരാണ് 48 ആളുകളുടെയും പേരിന് സമാനമായി ചേർത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റോൺ ആരാദ് എന്ന് എഴുതിച്ചേർത്ത മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും ചിത്രങ്ങളാണ് ഹമാസ് പുറത്തുവിട്ടതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ഖസം ബ്രിഗേഡ്‌സ് എന്ന പേജിലാണ് സായുധ സേന ഇവരുടെ ചിത്രം പങ്കുവച്ചതെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.
ചിത്രത്തോടൊപ്പം അറബിയിലും ഹീബ്രുവിലും ചില വാക്കുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ബന്ദികളാക്കപ്പെട്ടവരുടെ വിധി ഇസ്രയേൽ നേതൃത്വത്തിൻ്റെ രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന നിലപാട് അടിവരയിട്ട് പറഞ്ഞുകൊണ്ട് ഹമാസ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചിത്രം പ്രസിദ്ധീകരിച്ചത് എന്നാണ് ടിആർടി വേൾഡിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.
പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിനും, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും, ഇസ്രയേൽ സൈന്യം പൂർണമായുംപിൻവാങ്ങുന്നതിനും വേണ്ടി ഹമാസ് പലതവണ ഇസ്രയേലിനെ ബന്ധപ്പെടാൻ സന്നദ്ധരായപ്പോഴും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അത് നിരസിക്കുകയാണ് ഉണ്ടായത്.
ബന്ദികളുടെ അതിജീവനത്തെ അവഗണിച്ചു കൊണ്ട് സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായാണ് നെതന്യാഹു ശ്രമിക്കുന്നത് എന്നതുൾപ്പെടെ പല ആരോപണങ്ങളും ഉയർന്നുവരുന്നുണ്ടെന്നും ടിആർടി വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. 2023 ഒക്ടോബർ മുതൽ ഏകദേശം 65,000 പലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
