ഈ വർഷത്തെ ലോക സുന്ദരി ആരെന്നറിയാൻ ബാക്കിയുള്ളത് മണിക്കൂറുകൾ മാത്രമാണ്. അഴകളവുകൾക്കൊപ്പം അറിവും ആത്മവിശ്വാസവും മാറ്റുരയ്ക്കുന്ന മത്സരത്തിലൂടെ ലോക സുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യമാകെ ഹൈദരബാദിലേക്ക്. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ ശനിയാഴ്ച വൈകീട്ട് നടക്കുന്ന 72-ാമത് മിസ് വേൾഡ് മത്സരത്തിൽ ടോപ്പ് 40 വിഭാഗത്തിൽ അതിവേഗം ഇടം നേടിയ 18 മത്സരാർഥികളിൽ ഒരാളായ നന്ദിനി ഗുപ്ത വേദിയിലെത്താൻ ഒരുങ്ങുകയാണ്.
രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്ത മത്സരത്തിൽ വിജയിച്ചാൽ, കിരീടം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ഏഴാമത്തെ വ്യക്തിയാകും. 2017ൽ മാനുഷി ചില്ലർ ആയിരുന്നു അവസാനമായി ഇന്ത്യയിൽ നിന്ന് ഈ കിരീടം നേടിയത്. മെയ് 24ന് നടന്ന മിസ് വേൾഡ് ടോപ്പ് മോഡൽ സബ് ഇവന്റിൽ വിജയിച്ചുകൊണ്ടാണ് ഗുപ്ത ടോപ്പ് 40ൽ ഇടം നേടിയത്.
ഡിവിഡിയിൽ ബോളിവുഡ് ചിത്രം ദേവ്ദാസ് കണ്ട് അതിലെ സുന്ദരിയായ നായിക ഐശ്വര്യ റായിയെക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോഴാണ് ആദ്യമായി മിസ് വേൾഡ് മത്സരത്തെക്കുറിച്ച് കേൾക്കുന്നതെന്ന് നന്ദിനി പിടിഐയോട് പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഐശ്വര്യ റായ് മിസ് വേൾഡ് ആണെന്ന് അമ്മ പറഞ്ഞപ്പോൾ അതെങ്ങനെയാണ് ആകുകയെന്ന് അമ്മയോട് ചോദിച്ചതായും മിസ് ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെ നന്ദിനി പിടിഐയോട് പറഞ്ഞു.
മെയ് ഏഴിന് ആരംഭിച്ച മിസ് വേൾഡ് മത്സരത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി 108 പേരാണ് ഉണ്ടായിരുന്നത്. അമേരിക്ക- കരീബിയൻ, ആഫ്രിക്ക, യൂറോപ്പ് ഏഷ്യ- ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഓരോ വിഭാഗങ്ങളിലും മുന്നിലെത്തിയ പത്ത് പേർ മാത്രമാണ് ഇന്ന് മത്സരിക്കുന്നത്.