ബംഗ്ലാദേശ് പൗരന്മാർക്ക് വീണ്ടും ടൂറിസ്റ്റ് വിസകൾ നൽകാനൊരുങ്ങി ഇന്ത്യ

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയാണ് തീരുമാനം അറിയിച്ചത്
ബംഗ്ലാദേശ് പൗരന്മാർക്ക് വീണ്ടും  
ടൂറിസ്റ്റ് വിസകൾ നൽകാനൊരുങ്ങി ഇന്ത്യ
Published on
Updated on

ജൂൺ 28 മുതൽ ബംഗ്ലാദേശ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. ബംഗ്ലാദേശിലെ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് വിസ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയാണ് തീരുമാനം അറിയിച്ചത്.

മാനുഷിക പരിഗണന നൽകി മെഡിക്കൽ വിസകൾക്കും മറ്റ് അടിയന്തര അപേക്ഷകൾക്കും ഇന്ത്യ തുടർന്നും സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധാക്ക, രാജ്ഷാഹി, ചിറ്റഗോംഗ്, സിൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലുള്ള അഞ്ച് ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങൾ വഴിയായിരിക്കും തുടക്കത്തിൽ ടൂറിസ്റ്റ് വിസ അപേക്ഷകൾ സ്വീകരിക്കുക. ഭാവിയിൽ സേവനം കൂടുതൽ വിപുലീകരിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി ഇരു രാഷ്ട്രങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പൗരന്മാർക്ക് വീണ്ടും  
ടൂറിസ്റ്റ് വിസകൾ നൽകാനൊരുങ്ങി ഇന്ത്യ
പാക് അധീന കശ്മീരിലെ പ്രതിഷേധം; താമസക്കാർക്ക് ഭക്ഷണവും മരുന്നും നിഷേധിക്കുന്നു

2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ വ്യാപകമായ അശാന്തിയെത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രവർത്തനങ്ങൾ കുറയ്ക്കാൻ നിർബന്ധിതമായതിനെത്തുടർന്ന് ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിൻ്റെ സൂചന കൂടിയാണ് ഈ തീരുമാനം.

ബംഗ്ലാദേശിലെ സംഘർഷത്തിൻ്റെ ഭാഗമായി പ്രതിഷേധക്കാർ ധാക്കയിലെ ഇന്ദിരാഗാന്ധി സാംസ്കാരിക കേന്ദ്രം കൊള്ളയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. ബംഗ്ലാദേശിലുടനീളമുള്ള വിവിധ നഗരങ്ങളിലുള്ള അഞ്ച് ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. സുരക്ഷാ സാഹചര്യവും ഹൈക്കമ്മീഷന്റെ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണവും കാരണമാണ്, ടൂറിസ്റ്റ് വിസ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഇന്ത്യ നിർബന്ധിതമായത്.

അതേസമയം, ടൂറിസ്റ്റ് വിസകൾ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലുമായി ഇന്ത്യ എല്ലാ ദിവസവും 1,500-ലധികം വിസകൾ നൽകുന്നത് തുടർന്നിരുന്നു. മെഡിക്കൽ വിസകളും മറ്റ് അടിയന്തര യാത്രാ രേഖകളും മുൻഗണനാക്രമത്തിൽ പ്രോസസ്സ് ചെയ്യുകയും അടിയന്തര ആവശ്യങ്ങൾക്ക് അപേക്ഷകരെ സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു വന്നിരുന്നു.

News Malayalam 24x7
newsmalayalam.com