

ഷാങ്ഹായ്: യുകെയില്‍ താമസിക്കുന്ന അരുണാചല്‍ പ്രദേശ് സ്വദേശിനിക്ക് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ ദുരനുഭവം നേരിട്ടതായി പരാതി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കില്ലെന്നും അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും വാദിച്ച് യുവതിയെ വിമാനത്താവളത്തില്‍ പിടിച്ചുവച്ചെന്നാണ് പരാതി.
പെമ വാങ്‌ജോം തോങ്‌ഡോക് എന്ന യുവതിക്കാണ് ചൈനയില്‍ ദുരനുഭവം നേരിട്ടത്. നവംബര്‍ 21ന് ലണ്ടനില്‍ നിന്ന് ഷാങ്ഹായി പുഡോങ് വിമാനത്താവളത്തില്‍ എത്തിയ യുവതിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 'ഇന്‍വാലിഡ്' ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ജന്മസ്ഥലം അരുണാചല്‍ പ്രദേശ് എന്ന് നല്‍കിയതിനാലാണ് പാസ്‌പോര്‍ട്ട് നിലനിൽക്കുന്നതല്ല എന്ന് അധികൃതർ പറഞ്ഞത്. അരുണാചല്‍ പ്രദേശ് ചൈനയിലാണെന്നും അതുകൊണ്ട് ചൈനീസ് പാസ്‌പോര്‍ട്ട് എടുക്കൂ എന്നുമാണ് തന്നോട് അധികൃതര്‍ പറഞ്ഞതെന്നും യുവതി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
'ഇമിഗ്രേഷന് ശേഷം ഞാന്‍ പാസ്‌പോര്‍ട്ട് നല്‍കി കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ വന്ന് ചീത്ത വിളിച്ചു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ എന്നെ അരുണാചല്‍ എന്ന് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഈ പാസ്‌പോര്‍ട്ട് യഥാര്‍ഥമല്ല എന്നാണ് ഉദ്യോഗസ്ഥ പറഞ്ഞത്,' യുവതി ഇന്ത്യ ടുഡേയോട് പറഞ്ഞു.
താന്‍ ഷാങ്ഹായി എയര്‍പോര്‍ട്ടില്‍ 18 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുകയാണെന്നും നവംബര്‍ 21 ന് എത്തിയതാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ്, കിരണ്‍ റിജിജു എന്നിവരെ ടാഗ് ചെയ്തുകൊണ്ട് എക്‌സ് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
ചൈനീസ് പാസ്‌പോര്‍ട്ടെടുക്കൂ എന്ന് പറഞ്ഞ് പല ഇമിഗ്രേഷന്‍ ഓഫീസര്‍മാരും ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് സ്റ്റാഫും അവരെ പരിഹസിച്ചതായും അദ്ദേഹം പറഞ്ഞു. ഭക്ഷണം, വിമാനത്താളത്തില്‍ നല്‍കേണ്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം തനിക്ക് നിഷേധിച്ചതായും യുവതി പറഞ്ഞു.
ഷാങ്ഹായില്‍ നിന്നും ജപ്പാനിലേക്ക് പോകാനായി ബുക്ക് ചെയ്തിരുന്ന വിമാനത്തില്‍ അവരെ കയറാന്‍ അനുവദിച്ചില്ല. ചൈന ഈസ്‌റ്റേര്‍ണ്‍ എയര്‍ലൈന്‍സില്‍ നിന്ന് പുതിയ ടിക്കറ്റ് എടുക്കാമെന്ന് യുവതി സമ്മതിച്ചതിന് ശേഷം മാത്രമാണ് പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കിയത്. ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും തുടര്‍ന്നുള്ള ഇടപെടലുകള്‍ക്ക് പിന്നാലെ യുവതി യാത്ര പുനരാരംഭിക്കുകയായിരുന്നു.