ടെഹ്‌റാൻ: മൂന്നാഴ്ച പിന്നിടുമ്പോൾ ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. വിവിധ നഗരങ്ങളിലായി സംഘർഷത്തിൽ മരണസംഖ്യ 5000 കടന്നതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങളില്‍ 500 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേ സമയം ഭീകരവാദികളും സായുധരായ കലാപകാരികളുമാണ് നിരപരാധികളായ ഇറാനിയന്‍ പൗരന്മാരുടെ കൊലപാതകത്തിന് പിന്നിലെന്ന് അധികൃതർ ആരോപിച്ചു.
പ്രക്ഷോഭകരെ വളർത്താൻ ഇസ്രയേല്‍ അടക്കം വിദേശ ശക്തികള്‍ അവർക്ക് ആയുധം എത്തിച്ച് നൽകുന്നതായും ഇറാനിയന്‍ അധികൃതർ ആരോപിക്കുന്നുണ്ട്. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് കുർദിഷ് വിമതർക്ക് സ്വാധീനമുള്ള വടക്കുപടിഞ്ഞാറന്‍ ഇറാനിലാണ് വലിയതോതില്‍ ജീവഹാനിയുണ്ടായിരിക്കുന്നത്. 2025 ഡിസംബർ 28ന് ആരംഭിച്ച പ്രതിഷേധങ്ങള്‍ ഈ മേഖലകളില്‍ ഏറെ ശക്തിയാർജിച്ച് വരികയാണ്.
ഇറാനിയൻ ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പുറത്തുപോവണമെന്ന മുദ്രാവാക്യമാണ് പ്രക്ഷോഭത്തിൽ ഉയർന്നു കേൾക്കുന്നത്. രാജകുടുംബാംഗമായ റേസാ പഹ്ലവി രണ്ടാമൻ തിരിച്ചു വരണമെന്നും പ്രക്ഷോഭത്തിൽ ആവശ്യമുയരുന്നുണ്ട്. അതിനിടെ പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ ഇറാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ഇടപെടൽ മൂലം വധശിക്ഷ നടപ്പാക്കിയില്ലെന്ന് യുഎസ് അവകാശപ്പെട്ടു.