യുഎഇ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പരുക്കേറ്റത് പത്ത് ഇന്ത്യക്കാർക്കെന്ന് വിദേശകാര്യമന്ത്രാലയം. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരം. രണ്ട് കപ്പലുകളിലായി 30 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിത യാത്ര തടസ്സപ്പെടുത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും കേന്ദ്രം പറഞ്ഞു. ആക്രമണത്തിൽ ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.
യുഎഇയുടെ ദേശീയ എണ്ണക്കപ്പലുകളായ 'മൊംബാസ', 'അൽ ബഹിയ' എന്നീ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽപ്പാതയിലൂടെ ടാങ്കറുകൾ കടന്നുപോകുന്നതിനിടെയാണ് ആക്രമണം.
അതേസമയം, ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അപലപിച്ചു. ഈ സംഘർഷാവസ്ഥയോട് പ്രതികരിക്കാനും തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി തങ്ങളുടെ പ്രദേശത്തെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും യുഎഇക്ക് പൂർണ അവകാശമുണ്ടെന്നും യുഎഇ പ്രസ്താവനയിൽ അറിയിച്ചു.