കുവൈറ്റ് സിറ്റി: കുവൈറ്റിനും ബഹ്റൈനും നേരെ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇന്ന് പുലർച്ചെയാണ് ഇരുരാജ്യങ്ങൾക്കും നേരെ ഡ്രോണുകളും മിസൈലുകളുമായി ഇറാൻ ആക്രമണം നടത്തിയത്. ഇറാനിയൻ ഡ്രോണുകൾ പ്രതിരോധിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായാണ് റിപ്പോർട്ട്.
കുവൈറ്റ്, ബഹ്‌റൈൻ എന്നിവയിലേക്ക് ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎസ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ ആറ് മിസൈലുകൾ പ്രതിരോധിച്ചെന്നും ഏഴാമത്തേത് ലക്ഷ്യത്തിലെത്തിയില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന് നേരെ വരുന്ന ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതായി കുവൈത്ത് സൈന്യവും അറിയിച്ചു.
ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 4.15ഓടെയാണ് ആക്രമണമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് രാജ്യത്ത് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാനിർദേശവും നൽകി. സുരക്ഷിത സ്ഥലത്തേക്ക് മാറാനും നിർദേശമുണ്ട്.