

വീണ്ടും അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിന് മുകളിൽ എ-10 വിമാനം തകർത്തെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ രക്ഷപെടുത്തിയെന്ന് യു.സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട എഫ്-15 വിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണ്. നാൽപ്പത്തിയെട്ട് മണിക്കൂർ വെടിനിർത്തലിനുള്ള യു.എസ് നിർദേശം ഇറാൻ തള്ളിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാൻ വ്യോമാതിർത്തിയിലാണ് യുഎസിൻ്റെ F-15E യുദ്ധവിമാനം ആദ്യം ഇറാൻ വെടിവച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തിയതായും ഒരാൾക്കായി തെരച്ചിൽ തുടരുന്നതായും യുഎസ് വൃത്തങ്ങൾ അറിയിച്ചു. ഇറാൻ്റെ സൈനിക ശേഷി തകർന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെയാണ് സംഭവം.
തകർന്ന വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ ഇറാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ശത്രുരാജ്യത്തിന് ഉള്ളിൽ അകപ്പെട്ട പൈലറ്റിനെ രക്ഷപ്പെടുത്തുക എന്നത് നിലവിൽ അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
തകർന്ന വിമാനത്തിനുള്ളിൽ നിന്നും പുറത്തേക്ക് ചാടിയ പൈലറ്റിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ഇറാനിലെ ലോക്കൽ മീഡിയ ജനങ്ങളോട് ആഹ്വാനവും നടത്തിയിട്ടുണ്ട്. ഇയാളെ ജീവനോടെ കണ്ടെത്തി കൈമാറുന്നവർക്ക് വിലപ്പെട്ട പ്രതിഫലവും ഇറാൻ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറാൻ്റെ കൊഗിലുയെ പ്രദേശത്താണ് വിമാനം തകർന്നു വീണത്.
ഇറാൻ്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആർഐബി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വിമാനം തകർന്നു വീണ സ്ഥലത്തേക്ക് നിരവധി ആളുകൾ കാറിലും മറ്റും പുറപ്പെട്ടിട്ടുള്ളതായതും പൈലറ്റിനെ കണ്ടു കിട്ടുകയാണെങ്കിൽ ആരും പൈലറ്റിനോട് മോശമായി പെരുമാറരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതിനുശേഷം ഇത് മൂന്നാം തവണയാണ് ഇറാൻ ഒരു എഫ്-35 വിമാനം തകർത്തതായി അവകാശപ്പെടുന്നത്. മാർച്ച് 23 നും ഏപ്രിൽ 2 നും യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ടെഹ്റാൻ അവകാശപ്പെട്ടിരുന്നു.