

ഡൽഹി: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടിയെ പരിഹസിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗറിൻ്റെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദ്. തോൽക്കുന്ന പക്ഷത്തിന് നിബന്ധനകൾ നിർദേശിക്കാൻ കഴിയില്ലെന്ന് യുഎസിനെ പരിഹസിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഉപരോധവും തുടർച്ചയായ ബോംബാക്രമണവും വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിൻ്റെ വെടിനിർത്തൽ തീരുമാനം അപ്രതീക്ഷിത ആക്രമണത്തിന് സമയം വാങ്ങാനുള്ള തന്ത്രമാണ്. വിഷയത്തിൽ ഇറാൻ മുൻകയ്യേടുക്കേണ്ട സമയം വന്നിരിക്കുന്നുവെന്നും ഇറാനിയൻ നേതാവ് എക്സ് പോസ്റ്റിൽ കുറിച്ചു. സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി ട്രംപ് ഇന്ന് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതമായി നീട്ടിയിട്ടുണ്ട്. ഇറാനുമായുള്ള മധ്യസ്ഥ ശ്രമത്തിനായി പാകിസ്ഥാനെ ക്ഷണിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധം തുടരുമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ സർക്കാർ ഗുരുതരമായി തകർന്നിരിക്കുകയാണ്. പാകിസ്ഥാൻ്റെ അഭ്യർഥന മാനിച്ചാണ് താൽക്കാലിക വെടിനിർത്തലെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.