

ടെഹ്റാൻ: വടക്കൻ പേർഷ്യൻ ഉൾക്കടലിൽ വച്ച് യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ. ഇറാൻ്റെ സായുധസേനയായ ഐആർജിസിയാണ് വ്യാഴാഴ്ച രാവിലെയോടെ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ അമേരിക്കൻ കപ്പലിന് തീപിടിച്ചെന്നും ഐആർജിസി അവകാശപ്പെട്ടു.
യുഎസിൻ്റേയും ഇസ്രയേലിൻ്റേയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ആക്രമിക്കുമെന്നുമാണ് ഐആർജിസി മുന്നറിയിപ്പ് നൽകുന്നത്. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി അവകാശപ്പെട്ടു.
അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ ദക്ഷിണ ഭാഗത്തുള്ള തീരത്ത് വച്ച് ഐറിസ് ദേനയെന്ന ഇറാൻ കപ്പലിന് നേരെ യുഎസ് മുങ്ങിക്കപ്പൽ നടത്തിയ ആക്രമണത്തിൽ അപകടത്തിൽപ്പെട്ട 148 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ അധികൃതർ പറഞ്ഞു. ഇതുവരെ 87 പേരാണ് കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കൻ സർക്കാർ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. മുങ്ങുന്ന കപ്പലിൽ നിന്ന് ഇതുവരെ 32 ഇറാനിയൻ നാവികരെ രക്ഷിച്ചെന്നും കൂടുതൽ പേരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ലങ്കൻ സർക്കാർ അറിയിച്ചു.
ഇറാനിയൻ കപ്പൽ ആക്രമിച്ചത് യുഎസ് സബ് മറൈൻ തന്നെയാണെന്ന് അമേരിക്കൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിരുന്നു. ടോർപിഡോ ഉപയോഗിച്ച് കപ്പൽ മുക്കിയെന്നാണ് വെളിപ്പെടുത്തൽ. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ ആഗോള വ്യാപ്തിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.