

ഇറാന്‍റെ പരമോന്നത സുരക്ഷാ കൗൺസിലിൻ്റെ സെക്രട്ടറി അലി ലാറിജാനീയും ഐആർജിസിയുടെ അർധസൈനിക വിഭാഗമായ ബസീജ് ഫോഴ്സ് മേധാവി ഗൊലാംറിസ സൊലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി. ഇന്നലെ രാത്രി ഉണ്ടായ വ്യോമാക്രണണത്തിൽ ഇരുവരും കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ പ്രതിരോഘ മന്ത്രി ഇസ്രയേൽ കാറ്റ്സിൻ്റെ അവകാശവാദം.
എന്നാൽ സംഭവത്തിൽ ഇതുവരെ ഇറാൻ പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന റാലിയിലാണ് അവസാനമായി അദ്ദേഹത്തെ പൊതുവേദിയിൽ കണ്ടതെന്നാണ് റിപ്പോർട്ട്. മരണം സ്ഥിരീകരിക്കുകയാണെങ്കിൽ അലി ഖമനേയിയ്ക്ക് ശേഷം കൊല്ലപ്പെടുന്ന മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനായിരിക്കും ലാറിജാനീ. ലാറിജാനി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് 10 മില്യൺ വരെ വാഗ്ദാനം ചെയ്തിരുന്നു.
ഇറാനിൽ നിലവിൽ ഏറ്റവും ശക്തനായ വ്യക്തിത്വമാണ് സുരക്ഷാ കൗൺസിൽ മേധാവിയായ അലി ലാറിജാനീ. കഴിഞ്ഞ ഡിസംബർ 28 മുതൽ ഇറാനിൽ ആരംഭിച്ച ഭരണകൂടവിരുദ്ധ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ലാറിജാനീ. ഇറാനിലെ സമുന്നത സൈനിക വിഭാഗമായ ഐആർജിസിയുടെ അർധസൈിക വിഭാഗമായ ബസീജാണ് ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്നത്. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾ അമർച്ച ചെയ്യുന്നതിന്‍റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ വൻ വിമർശനം നേരിടുന്ന സൈനികവിഭാഗമാണ് ബസീജ് ഫോഴ്സ്.