

ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനെയി ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. നിർണായക പ്രഖ്യാപനം നടത്തി 88 അംഗ അസംബ്ലി ഓഫ് എക്സ്പെർട്ട്സ്. പുതിയ നേതാവിനെ പിന്തുണയ്ക്കാനും ജനങ്ങൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്.
മൊജ്തബയെ പരമോന്നത നേതാവായി അംഗീകരിച്ചുകൊണ്ട് ഐആർജിസിയും രംഗത്തെത്തി. തങ്ങളുടെ ആജീവനാന്ത കൂറും വിധേയത്വവും അദ്ദേഹത്തോടായിരിക്കുമെന്നും ഐആർജിസി പ്രഖ്യാപിച്ചു.അദ്ദേഹത്തിൻ്റെ എല്ലാ ഉത്തരവുകളും അനുസരിക്കാൻ തങ്ങൾ സജ്ജമാണെന്നും സേന വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനും സ്വാഗതം ചെയ്തു. മൊജ്തബ ഖമേനിയുടെ നിയമനം രാജ്യത്തിൻ്റെ അന്തസ്സിൻ്റെയും ശക്തിയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നുവെന്നും പെസഷ്കിയാൻ പറഞ്ഞു.
ഷിയ പാരമ്പര്യം അനുസരിച്ച് സാധാരണ മക്കൾ പിന്തുടർച്ചാവകാശിയാവാറില്ല. എന്നാൽ അടിന്തര ഘട്ടത്തിലാണ് മകനെ പിന്തുടർച്ചാവകാശിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഉന്നത പണ്ഡിത ശ്രേണിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത മൊജ്തബ ഇതുവരെ ഭരണപരമായ നേതൃത്വം കൈയാളിയിട്ടില്ല.
ആയത്തൊള്ള ഖമനേയിയുടെ രണ്ടാമത്തെ മകനായ മുജ്തബ വർഷങ്ങളായി ഇറാൻ്റെ രാഷ്ട്രീയ,സൈനിക കാര്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നയാളാണ്. ആയത്തൊള്ള ഖമനേയിയുടെ ഓഫീസിൻ്റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു. ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിലും മുജ്താബ പ്രധാന പങ്കു വഹിച്ചിരുന്നു.