

ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് 46 കുട്ടികൾ ഉൾപ്പെടെ 104 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഡസൻ കണക്കിന് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിൻ്റെ വാദം. ഏറ്റവുമൊടുവിലായി ഇസ്രയേൽ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് കിഴക്കുള്ള ബുർഖ ഗ്രാമത്തിൽ റെയ്ഡ് നടത്തിയെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗാസയിൽ ഒരു ഇസ്രയേൽ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തി എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാൽ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തൽ കരാറിനോട് പൂർണമായും പ്രതിബദ്ധത ഉണ്ടെന്നും ഹമാസ് വ്യക്തമാക്കി. ഒരു സൈനികനെ കൊന്നതിന് പ്രതികാരമായി ഇസ്രയേൽ തിരിച്ചടി നടത്തിയെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സ്ഥിരീകരിച്ചു. എന്നാൽ നിലവിലെ ആക്രമണം വെടിനിർത്തലിന് ഭീഷണിയാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹമാസ് നല്ല രീതിയിൽ പെരുമാറണമെന്നും ട്രംപ് ആവശ്യപ്പെട്ടതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ അക്രമണങ്ങളെ ഐക്യരാഷ്ട്ര സഭയും അപലപിച്ചു. വെടിനിർത്തലിനെ ദുർബലപ്പെടുത്തുന്നതും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതുമായ എല്ലാ നടപടികളെയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് വിമർശിച്ചു. ഇസ്രയേൽ വെടിനിർത്തൽ കാർ പാലിക്കാനുള്ള പ്രതിബദ്ധത പാലിക്കണമെന്നും, സാധാരണക്കാരെ ദ്രോഹിക്കുന്നതോ മാനുഷിക സഹായത്തിന് തടസ്സമാകുന്നതോ ആയ ഏതൊരു പ്രവൃത്തിയും ഒഴിവാക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ യുഎസ് വലതുപക്ഷ മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് (CAIR) ശക്തമായ ഭാഷയിൽ അപലപിച്ചു. പലസ്തീനികളെ കൂട്ടക്കൊല ചെയ്യാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഇസ്രയേൽ വിനിയോഗിക്കുകയാണെന്നും അവർ വിമർശിച്ചു. അമേരിക്കയുടെ ആയുധങ്ങളും ബോംബുകളും പ്രയോഗിക്കുന്ന ഇസ്രയേലിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി.
"ഈ കൂട്ടക്കൊലയെ അപലപിക്കാനും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇസ്രയേൽ സർക്കാരിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തുന്നതിന് പിന്തുണ നൽകാനും, ഞങ്ങൾ യുഎസ് കോൺഗ്രസ് അംഗങ്ങളോട് അഭ്യർത്ഥിക്കുന്നു," കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
നേരത്തെ വീടുകൾ, സ്കൂളുകൾ, റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേലിൻ്റെ ആക്രമണം എന്നാണ് റിപ്പോർട്ട്. ഗാസ സിറ്റി, വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ, ഗാസ മുനമ്പിൻ്റെ മധ്യഭാഗത്തെ ബുറൈജ്, നുസൈറാത്ത്, തെക്ക് ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.
റെസിഡൻഷ്യൽ പ്രദേശങ്ങളിൽ കനത്ത സ്ഫോടന ശബ്ദങ്ങൾ ഉണ്ടായതായും തീയും പുകയും ഉയർന്നതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ 46 കുട്ടികളും 20 സ്ത്രീകളും ഉൾപ്പെടെ ആകെ 104 പേർ കൊല്ലപ്പെട്ടതായും 250ലധികം പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.