
വെടിനിർത്തൽ ചർച്ചകൾ ഉടൻ ആരംഭിക്കാനിരിക്കെ ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. അതിതീവ്രമായ ബോംബാക്രമണമാണ് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത്. ഗാസാ സിറ്റിയിലെ തുഫ പരിസരത്തുള്ള ജാഫ സ്ട്രീറ്റിലെ ബോംബാക്രമണത്തിൽ നാല് പലസ്തീനികൾ കൊല്ലപ്പെട്ടു.
മധ്യ ഗാസാ മുനമ്പിലെ ബുറൈജ് അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് അല്‍ ജസീറ റിപ്പോർട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള തുൽക്കറെമിലെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിന് സമീപവും വെടിവെപ്പുണ്ടായി. ഇസ്രയേൽ സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു പലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 118 പലസ്തീനികൾ കൊല്ലപ്പെടുകയും 581 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് മുനമ്പിലെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
2023 ഒക്ടോബർ ഏഴിന് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിൽ കുറഞ്ഞത് 1,000 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 202 കുട്ടികളും 21 സ്ത്രീകളും ഉൾപ്പെടുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണത്തില്‍ പ്രദേശത്തുടനീളം 9,210 പേർക്കാണ് പരിക്കേറ്റത്. ഗാസയിലാകമാനം ഇക്കാലയളവില്‍ കൊല്ലപ്പെട്ടത് 57,130 പലസ്തീനികളാണ്.
ഹമാസുമായുള്ള കരാറിന്റെ നിബന്ധനകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതിനെത്തുടർന്ന് വെടിനിർത്തൽ പ്രതീക്ഷകൾ ഉയർന്നുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ ഭാഗികമായി പിൻവലിക്കുക, ഹമാസ് ഇപ്പോഴും തടവിലാക്കിയിരിക്കുന്ന ചില ബന്ദികളെ മോചിപ്പിക്കുക എന്നി നിബന്ധനകളാണ് പ്രസ്തുത കരാറിൽ ഉൾപ്പെടുന്നത്. ഹമാസുമായുള്ള ഒരു കരാറിലേക്ക് വേഗത്തിൽ നീങ്ങണോ അതോ കൂടുതൽ സൈനിക നടപടികൾക്ക് ഉത്തരവിടണോ എന്ന് തീരുമാനിക്കാൻ വ്യാഴാഴ്ച രാത്രി ഇസ്രയേലിന്റെ സുരക്ഷാ മന്ത്രിസഭ യോഗം ചേരാൻ തീരുമാനിച്ചിരുന്നു.
അതേസമയം, ട്രംപുമായും മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുമായും ചർച്ചകൾക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. ഗാസയിലെ വെടിനിർത്തൽ, ഇസ്രയേലും ഇറാനും തമ്മിലുള്ള സമീപകാല സംഘർഷം, പ്രാദേശിക കരാറുകൾക്കുള്ള സാധ്യതകൾ എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.