
ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ സജീവമായി ശ്രമിക്കുന്നതായി കാണിക്കുന്ന വിവരങ്ങൾ ആണവ നിരീക്ഷണ ഏജൻസിയുടെ പക്കലില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജന്‍സി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി. ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ഇറാൻ അന്താരാഷ്ട്ര ആണവ സുരക്ഷാ മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത പാലിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഗ്രോസിയുടെ പ്രതികരണം.
" ആണവായുധം നിർമിക്കാനുള്ള സജീവവും വ്യവസ്ഥാപിതവുമായ പദ്ധതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവുകളും ഇറാനിൽ ഞങ്ങൾ കണ്ടെത്തിയില്ല," ഗ്രോസി അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ആണവായുധങ്ങള്‍ നിർമിക്കുകയോ ഉൽപ്പാദിപ്പിക്കുകയോ ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഐഎഇഎ ഇന്‍സ്പെക്ടർമാർക്ക് ഇറാനില്‍ പരിശോധന നടത്താന്‍ സാധിച്ചിട്ടില്ലെന്നും റാഫേൽ ഗ്രോസി അറിയിച്ചു.
രാജ്യത്തെ അപ്രഖ്യാപിത സൈറ്റുകളില്‍ ആണവ പ്രവർത്തനങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ഇറാനെതിരെ നിലപാട് സ്വീകരിച്ചത്. പൂർണവും സമയബന്ധിതവുമായ സഹകരണം ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നായിരുന്നു ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ ആരോപണം. അപ്രഖ്യാപിത സൈറ്റുകളിൽ കണ്ടെത്തിയ യുറേനിയം അവശിഷ്ടങ്ങൾക്ക് വിശ്വസനീയമായ വിശദീകരണം നല്‍കുന്നതിലും ഇറാന്‍ പരാജയപ്പെട്ടതായി തങ്ങളുടെ വിലയിരുത്തലില്‍ ബോർഡ് എടുത്തുപറഞ്ഞിരുന്നു.
അതേസമയം, അറാക് ആണവ റിയാക്ടറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്കുള്ള മിസൈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ ഹോളനില്‍ ഇറാന്‍ ശക്തമായ മിസൈൽ ആക്രമണങ്ങള്‍ നടത്തി. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. മിസൈല്‍ പതിച്ച് ടെല്‍ അവീവിലെ സോറോക്ക ഹോസ്പിറ്റലിനും കേടുപാടുകള്‍ സംഭവിച്ചു. ഇതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.