ഗാസാ സിറ്റിയില്‍ വീടിനു നേരെ ഇസ്രയേല്‍ ബോംബാക്രമണം. പലസ്തീന്‍ അഭയാർഥികള്‍ താമസിച്ചിരുന്നു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗാസ സിറ്റിക്ക് വടക്ക്, ഷെയ്ഖ് റദ്‌വാൻ പരിസരത്ത് നടന്ന സംഭവത്തില്‍ കുറഞ്ഞത് 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
നിരവധി പേർക്ക് പരിക്കേറ്റതായും പലരേയും കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഗാസ നഗരത്തിലെ തുഫ പരിസരത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മറ്റ് മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ-അഹ്ലി അറബ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ ഗാസയിൽ, ഖാൻ യൂനിസിലെ അൽ-മവാസി പ്രദേശത്ത് കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരിക്കുന്ന ഒരു കൂടാരത്തിന് നേരെ ഇസ്രയേൽ ഡ്രോൺ ആക്രമണവും നടന്നു. ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് നാസർ ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വരുന്ന വാർത്തകള്‍.
ഗാസ മുനമ്പില്‍ ഇന്ന് മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 27 പേരാണ്. കഴിഞ്ഞ ഒരാഴ്ചയായി കിഴക്കന്‍ ഗാസാ സിറ്റിയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ വെള്ളം കിട്ടാതെയാണ് കഴിയുന്നത്. ബാഹ്യ ഇടപെടല്‍ ഉണ്ടായെങ്കില്‍ മാത്രമെ ജല ഉപരോധത്താല്‍ നിർജലീകരണാവസ്ഥയിലുള്ള പലസ്തീനികളെ രക്ഷിക്കാനാകൂ എന്നാണ് ഈ പ്രദേശത്തെ നഗരസഭാ വക്താവ് പറയുന്നത്.
അതേസമയം, വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രയേൽ ഖത്തറിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു, എന്നാൽ ഹമാസ് ആവശ്യപ്പെട്ട കരാറിലെ മാറ്റങ്ങൾ "അസ്വീകാര്യമാണ്". പലസ്തീന്‍ സംഘവുമായി ഇസ്രയേല്‍ ഉദ്യോഗസ്ഥർ പരോക്ഷമായി ചർച്ചകള്‍ നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഗാസയിലെ 60 ദിന വെടിനിർത്തല്‍ ഉള്‍പ്പെടുള്ള കരാറിന് കഴിഞ്ഞ ദിവസമാണ് ഹമാസിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണമുണ്ടായത്. കരാറില്‍ പ്രധാനമായും മൂന്ന് പ്രധാന ഭേദഗതികളാണ് ഹമാസ് മുന്നോട്ടുവെച്ചത്. വെടിനിർത്തലിനു ശേഷവും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകള്‍ തുടരണം. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര സംവിധാനങ്ങള്‍ വഴി മാനുഷിക സഹായം ലഭ്യമാക്കണം. യുഎസ്, ഇസ്രയേല്‍ പിന്തുണയോടെ പ്രവർത്തിക്കുന്ന ജിഎച്ച്എഫില്‍ ഹമാസിന് വിശ്വാസമില്ല. ഗാസാ മുനമ്പിൽ ഇസ്രയേൽ സൈന്യത്തിന് എവിടെയൊക്കെ പ്രവേശിക്കാൻ കഴിയും എന്നതിനെക്കുറിച്ചായിരുന്നു മൂന്നാമത്തെ ആവശ്യം.