

ഹമാസിനെ ഭീകര സംഘടനയാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് മേൽ സമ്മർദം ചെലുത്തി ഇസ്രയേൽ. ഹമാസ് ഇന്ത്യയ്ക്കും ഭീഷണിയാകുന്നതായി ഇസ്രയേൽ മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായും മറ്റ് ഇറാനിയൻ സംഘടനകളുമായുമുള്ള ഹമാസിൻ്റെ വളർന്നുവരുന്ന ബന്ധം ഇന്ത്യയ്ക്കും ഇസ്രായേലിനും വർധിച്ചുവരുന്ന സുരക്ഷാ ഭീഷണിയാണെന്നും ഇസ്രയേൽ ചൂണ്ടിക്കാട്ടി.
ഹമാസും ലഷ്കർ ഇ തൊയ്ബയും തമ്മിലുള്ള പ്രവർത്തന ബന്ധങ്ങൾ വികസിക്കുന്നതിനെക്കുറിച്ചും, ഇറാൻ ആഗോള ക്രിമിനൽ ശൃംഖലകളെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നു.
ഗാസയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ദുരിതാശ്വാസ സംഘടനയായ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസ് ഇൻ ദി നിയർ ഈസ്റ്റ് (UNRWA) യ്ക്കുള്ള പിന്തുണയും ധനസഹായവും നിർത്തണമെന്നും ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെട്ടു. 2024-2025 ൽ ന്യൂഡൽഹി യുഎൻ ബോഡിക്ക് 5 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. ഹമാസ് യുഎൻആർഡബ്ല്യുഎയിലേക്ക് നുഴഞ്ഞുകയറിയതായും അതിൻ്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതായും ഇസ്രയേൽ ആരോപിച്ചു.