
അധിനിവേശ വെസ്റ്റ് ബാങ്കില്‍ സെറ്റില്‍മെന്റുകള്‍ ഉണ്ടാക്കുമെന്ന് ഇസ്രയേല്‍. സര്‍ക്കാര്‍ അംഗീകാരമില്ലാതെ നിര്‍മിച്ച ഔട്ട് പോസ്റ്റുകള്‍ നിയമവിധേയമാക്കുന്നതടക്കം 22 സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ പറഞ്ഞു.
1967ല്‍ നടന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിലൂടെയാണ് ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തത്. അന്നുമുതല്‍ തുടര്‍ന്നു വന്ന ഇസ്രയേല്‍ സര്‍ക്കാരുകള്‍ ഈ പ്രദേശത്തിന് മേലുള്ള അവരുടെ നിയന്ത്രണം ഉറപ്പിച്ചു പോന്നിരുന്നു. പലസ്തീനികൾ ഉടമസ്ഥത സ്ഥാപിക്കുന്നത് ഒഴിവാക്കുന്നതിനായിട്ടായിരുന്നു ഈ നിയന്ത്രണം. ഈ പ്രദേശങ്ങളെ രാജ്യത്തിന്റെ ഭാഗമായ ഭൂമി എന്നര്‍ഥത്തില്‍ 'സ്റ്റേറ്റ് ലാന്‍ഡ്' ആയും ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.
ഇസ്രയേല്‍- പലസ്തീന്‍ തര്‍ക്കങ്ങളുടെ പ്രധാന കേന്ദ്രമായി കൂടി വെസ്റ്റ് ബാങ്കിനെ കണക്കാക്കുന്നുണ്ട്. പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും ധനമന്ത്രി ബെസാലേല്‍ സ്‌മോട്രിച്ചുമാണ് ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ ഇത് അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധവുമാണ്.
ഇസ്രയേല്‍ നടപടി അപകടകരമായ കടന്നുകയറ്റമാണെന്ന് പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. 67ലെ യുദ്ധത്തിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇതിനകം 160ലധികം സെറ്റില്‍മെന്റുകള്‍ ഇസ്രയേല്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 30 വര്‍ഷത്തിനിടയിലെ ഇസ്രയേലിന്റെ ഏറ്റവും വലിയ കുടിയേറ്റ നീക്കമായാണ് കുടിയേറ്റ വരുദ്ധ സംഘടനയായ പീസ് നൗ ഇതിനെ കരുതുന്നത്.