ഇറാന്റെ ഡ്രോൺ ആക്രമണത്തിന് ഇസ്രയേലിന്റെ തിരിച്ചടി; മധ്യപൂർവേഷ്യയില്‍ സംഘർഷം രൂക്ഷം

ഇസ്രയേലിന്റെ ധിക്കാരപരമായ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ നിശബ്ദത പാലിക്കില്ലെന്നായിരുന്നു പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രതികരണം
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുSource: X/ Benjamin Netanyahu
Published on

ഇറാന്റെ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചു. ഷിറാസ്, തബ്രിസ് എന്നീ നഗരങ്ങളെയും നതാൻസ് ആണവ കേന്ദ്രത്തെയും ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേൽ ആക്രമണമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യ തെഹ്‌റാനെയും ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ടുകള്‍.

ഇസ്രയേലിന്റെ ധിക്കാരപരമായ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ നിശബ്ദത പാലിക്കില്ലെന്നായിരുന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രതികരണം. ഇസ്ലാമിക് റിപ്പബ്ലിക്ക് 'ശക്തമായി' പ്രതികരിക്കുമെന്നും 'ശത്രു അവരുടെ പ്രവൃത്തിയിൽ ഖേദിക്കാൻ' ഇടയാക്കുമെന്നുമാണ് ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. രാജ്യത്തെ അഭിസംബോധന ചെയ്ത പെസഷ്കിയാന്‍ ഇറാനികൾ ഐക്യത്തോടെ തുടരാനും സർക്കാരിന് പിന്നിൽ അണിനിരക്കാനും അഭ്യർത്ഥിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിലേക്ക് തൊടുത്തത് നൂറിലധികം ഡ്രോണുകള്‍

ഇസ്രയേലും ഇറാനും നേർക്കുനേർ യുദ്ധത്തിലേക്ക് തിരിയുന്നതായാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് കനത്ത പ്രഹരമാണുണ്ടായത്. ഇറാൻ്റെ ആണവ പദ്ധതിയുടെ ഉന്മൂലനമാണ് ലക്ഷ്യമെന്നാണ് ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇസ്രയേലിൻ്റെ നിലനില്‍പ്പിന് മേല്‍ ഇറാന്‍ ഉയർത്തുന്ന ഭീഷണി അവസാനിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലിലേക്ക് നൂറിലധികം ഡ്രോണുകൾ തൊടുത്തുവിട്ടായിരുന്നു ഇറാൻ്റെ പ്രത്യാക്രമണം.

ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ആണവോർജ സംഘടനയുടെ മുന്‍ മേധാവിയുമായ ഫെറെയ്ദൂന്‍ അബ്ബാസി, ആണവ ശാസ്ത്രജ്ഞനും തെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയുടെ പ്രസിഡൻ്റുമായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവർ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഈ 'കുറ്റകൃത്യത്തിന്' കഠിനമായ ശിക്ഷ ഇസ്രയേല്‍ പ്രതീക്ഷിക്കണം എന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നറിയിപ്പ്. ഐഡിഎഫിനൊപ്പം, ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദും ഇറാൻ്റെ തന്ത്രപ്രധാനമായ മിസൈൽ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും അട്ടിമറി പ്രവർത്തനങ്ങള്‍ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com