ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ജെയിംസ് ഡി. വാട്സൺ അന്തരിച്ചു

ഈ കണ്ടുപിടിത്തത്തിന് 1962ൽ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേൽ സമ്മാനമെത്തി.
Scientist James D Watson who helped discover DNA structure dies at 97
Published on

ചിക്കാഗോ: ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ (97) അന്തരിച്ചു. ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി (ഡബിൾ ഹീലിക്സ്) ഘടന വാട്സൺ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ൽ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേൽ സമ്മാനമെത്തി.

ചിക്കാഗോയിൽ ജനിച്ച വാട്സൺ ഈ കണ്ടുപിടിത്തം നടത്തുമ്പോൾ 24 വയസ്സായിരുന്നു. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം വഴിത്തിരിവായ ഈ കണ്ടുപിടിത്തത്തിലൂടെ വാട്സണ്‍ ശാസ്ത്ര ലോകത്ത് ഏറെ ആദരിക്കപ്പെട്ടിരുന്നു. കറുത്ത വർഗ്ഗക്കാർ വെള്ളക്കാരേക്കാൾ ബുദ്ധി കുറഞ്ഞവരാണെന്ന അധിക്ഷേപകരമായ വംശീയ പരാമർശം നടത്തി ലോകത്തിന്‍റെ വിമർശനവും ഇദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

ഡിഓക്സിറൈബോ ന്യൂക്ലിക് ആസിഡ് അഥവാ ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടന, പാരമ്പര്യ വിവരങ്ങൾ എങ്ങനെ സംഭരിക്കുന്നു എന്നും, കോശങ്ങൾ വിഭജിക്കുമ്പോൾ അവയുടെ ഡിഎൻഎ എങ്ങനെ പകർപ്പെടുക്കുന്നു എന്നും സൂചന നൽകി. ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയവയ്ക്ക് എല്ലാം ഈ കണ്ടെത്തൽ വഴി തുറന്നു.

Scientist James D Watson who helped discover DNA structure dies at 97
ഈ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് വിസ നിഷേധിക്കപ്പെടാം; പുതിയ നിയമങ്ങളുമായി യുഎസ്

1928 ഏപ്രിൽ ആറിന് ഇല്ലിനോയിസിലെ ചിക്കാഗോയിലാണ് ജെയിംസ് ഡ്യൂയി വാട്സൺ ജനിച്ചത്. പതിനഞ്ചാം വയസ്സിൽ ചിക്കാഗോ സർവകലാശാലയിൽ സ്കോളർഷിപ്പ് നേടി. 1947ൽ സുവോളജിയിൽ ബിരുദം നേടി. തുടർന്ന് ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് 1950ൽ സുവോളജിയിൽ പിഎച്ച്ഡി നേടി. കോപ്പൻഹേഗൻ സർവകലാശാലയിലേക്ക് മാറിയ ശേഷം വാട്സൺ ഡിഎൻഎയുടെ ഘടനയെക്കുറിച്ച് ഗവേഷണം ആരംഭിച്ചു.

1951ൽ നേപ്പിൾസിലെ സുവോളജിക്കൽ സ്റ്റേഷനിൽ വെച്ച് അദ്ദേഹം മൗറിസ് വിൽക്കിൻസിനെ കണ്ടുമുട്ടി. അവിടെ വെച്ചാണ് അദ്ദേഹം ആദ്യമായി ക്രിസ്റ്റലൈൻ ഡിഎൻഎയുടെ എക്സ്-റേ ഡിഫ്രാക്ഷൻ പാറ്റേൺ കണ്ടത്. പിന്നീട് ഫ്രാൻസിസ് ക്രിക്കുമായി പരിചയപ്പെടുകയും ചരിത്രപ്രസിദ്ധമായ ഒരു പങ്കാളിത്തം ആരംഭിക്കുകയും ചെയ്തു.

ലണ്ടനിലെ കിങ്സ് കോളേജിലെ റോസലിൻ ഫ്രാങ്ക്ലിൻ, വിൽക്കിൻസ് എന്നിവർ എടുത്ത എക്സ്റേ ചിത്രങ്ങൾ ഉപയോഗിച്ച് വാട്സണും ക്രിക്കും ഡിഎൻഎയുടെ ഇരട്ട സർപ്പിള ഘടന കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടു. എന്നാൽ, രണ്ടാമത്തെ ശ്രമത്തിൽ അവർ ഡിഎൻഎയുടെ ഇരട്ട സർപ്പിള രൂപം അവതരിപ്പിച്ചു. ഇത് വളഞ്ഞ ഒരു ഗോവണി പോലെ കാണപ്പെട്ടു.

Scientist James D Watson who helped discover DNA structure dies at 97
ജൂതവിരുദ്ധനെന്ന് ട്രംപിന്റെ വിമർശനം ഏറ്റില്ല; ന്യൂയോർക്കിലെ ജൂതർ മംദാനിക്കൊപ്പം തന്നെ

ഡിഎൻഎ തന്മാത്രയ്ക്ക് സ്വയം എങ്ങനെ പകർത്തെടുക്കാൻ കഴിയുമെന്നും ഈ മാതൃക കാണിച്ചുതന്നു. ഇത് ജനിതക ശാസ്ത്രത്തിലെ ഒരു അടിസ്ഥാന ചോദ്യത്തിന് ഉത്തരം നൽകി. വാട്സണും ക്രിക്കും അവരുടെ കണ്ടെത്തലുകൾ 1953 ഏപ്രിൽ, മെയ് ലക്കത്തിൽ 'നേച്ചർ' എന്ന ബ്രിട്ടീഷ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഇത് വലിയ അംഗീകാരം നേടി.

വാട്സൺ 15 വർഷം ഹാർവാർഡിൽ പഠിപ്പിച്ചു. പിന്നീട് അദ്ദേഹം കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറിയുടെ ഡയറക്ടറായി. 1988 മുതൽ 1992 വരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു വാട്സൺ. മനുഷ്യ ക്രോമസോമുകളിലെ ജീനുകൾ മാപ്പ് ചെയ്യുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com