

നെയ്റോബി: കെനിയയിൽ എബോള ക്വാറൻ്റീൻ സെൻ്റർ നിർമിക്കാനുള്ള യുഎസ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സെൻട്രൽ നഗരമായ നന്യുകിയിലെ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിർത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ വെടിവയ്പ്പുമായി ബന്ധപ്പെട്ട വാർത്തകളോട് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കെനിയൻ പതാകകൾ വീശിയും, പ്ലക്കാർഡുകളും, "എബോള" എന്ന് എഴുതിയ ഒരു ശവപ്പെട്ടിയും പിടിച്ചുമാണ് ജനങ്ങൾ പ്രക്ഷോഭത്തിനെത്തിയത്. രാജ്യത്തെ ജനവാസ മേഖലയ്ക്ക് സമീപം സൈനിക താവളത്തിൽ എബോള ക്വാറൻ്റൈൻ കേന്ദ്രം നിർമ്മിക്കാനുള്ള യുഎസ് പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.നാന്യുകി നഗരത്തില്‍ പ്രതിഷേധക്കാർക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. അന്നത്തെ സംഘർഷസാഹചര്യം കണക്കിലെടുത്ത് മൂന്ന് ആഴ്ച തുടർ നടപടികള്‍ വിലക്കിക്കൊണ്ട് കെനിയന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യുഎസുമായി ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളും, അനുബന്ധ രേഖകളും ഏഴ് ദിവസത്തിനകം പരസ്യപ്പെടുത്താനും ഹൈക്കോടതി കെനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിദേശ രോഗികളെ പരിചരിക്കാനുള്ള ശേഷി കെനിയയുടെ ദുർബലമായ ആരോഗ്യ രംഗത്തിനില്ലെന്ന പൊതുതാത്പര്യ ഹർജികള്‍ പരിഗണിച്ചായിരുന്നു കോടതി ഇടപെടൽ. കോംഗോയിലും, ഉഗാണ്ടയിലും വ്യാപിക്കുന്ന എബോള വൈറസിന്റെ 'ബുണ്ടിബുഗ്യോ' വകഭേദം സ്ഥിരീകരിച്ച യുഎസ് പൗരൻമാർക്കായി കെനിയയിലെ ലൈകിപിയ വ്യോമസേനാ താവളത്തിൽ 50 ബെഡ്ഡുകളുള്ള ക്വാറന്റീന്‍ സെന്റർ നിർമിക്കാനായിരുന്നു നീക്കം.