ലണ്ടനിലെ ബ്ലിറ്റ്സ് തുരങ്കങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തെ രഹസ്യ തുരങ്കങ്ങൾ 2028ഓടെ പൊതുജനങ്ങൾക്കായി തുറക്കും. മധ്യ ലണ്ടനിലെ തിരക്കേറിയ തെരുവുകളിൽ നിന്നും നൂറ് അടി താഴ്ചയിലാണ് ഈ തുരങ്കങ്ങളുടെ ശൃംഖല സ്ഥിതി ചെയ്യുന്നത്.
ലണ്ടനിലെ തിരക്കേറിയ തെരുവുകൾക്ക് താഴെ നിഗൂഢതയും ചരിത്രവും നിറഞ്ഞ ഒരു ലോകമുണ്ട്. മധ്യ ലണ്ടനിലെ ഹോൾബോൺ പ്രദേശത്താണ് ഈ തുരങ്ക ശൃംഖല. യുകെയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാകാൻ ഒരുങ്ങുകയാണ് ലണ്ടനിലെ ബ്ലിറ്റ്സ് ടണൽ. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടനെതിരെ ജർമനി നടത്തിയ തീവ്രമായ ബോംബാക്രമണ പരമ്പരയായിരുന്നു ബ്ലിറ്റ്സ്. 1940 സെപ്റ്റംബറിൽ ലണ്ടനിലും മറ്റ് നഗരങ്ങളിലും തുടർച്ചയായി 57 രാത്രികൾ നാസി വിമാനങ്ങൾ ബോംബ് വർഷിച്ചു. ജർമൻ മിന്നലാക്രമണത്തിൽ നിന്നും എണ്ണായിരത്തോളം ആളുകൾക്ക് അഭയം നൽകാനാണ് അഞ്ച് മീറ്റർ വീതിയും 400 മീറ്റർ നീളവുമുള്ള സമാന്തര തുരങ്കങ്ങൾ രൂപകൽപന ചെയ്തത്.
1942ൽ വ്യോമാക്രമണങ്ങൾ അവസാനിച്ചതിന് ശേഷം, ഇവിടം രഹസ്യ ഓപ്പറേഷനുകളുടെ ആശയവിനിമയ കേന്ദ്രമായി മാറി. യുദ്ധാനന്തരം ടെലഫോൺ എക്സ്ചേഞ്ചാക്കി മാറ്റി. ആണവയുദ്ധമുണ്ടായാൽ സർക്കാരിന് ഉപയോഗിക്കാനുള്ള ബങ്കറും ഇവിടുണ്ടായിരുന്നു. 1980കളോടെ സാങ്കേതിക വിദ്യ മുന്നേറുകയും ബ്രിട്ടീഷ് ടെലകോം ഇവിടെ നിന്ന് മാറുകയും ചെയ്തു.1950കളിലും 60കളിലും ഉപയോഗിച്ചിരുന്ന സ്വിച്ചുകളും, കൺട്രോൾ പാനലുകളും ജനറേറ്ററുകളും ഇവിടെ കാണാം.
ലണ്ടൻ ടണൽസ് ലിമിറ്റഡാണ് തുരങ്കം നവീകരിക്കുന്നത്. 149 മില്യൺ ഡോളർ ചെലവ് വരുന്ന ഈ പദ്ധതിയിൽ ഒരു മ്യൂസിയവും, ഭൂഗർഭ ബാറും റസ്റ്ററൻ്റുമുൾപ്പെടുന്ന വിനോദ വേദിയും സൃഷ്ടിക്കപ്പെടും. ടണലിനുള്ളിലെ ടെലി കമ്മ്യൂണിക്കേഷൻ ജീവനക്കാരുടെ പഴയ ബാറാണ് പദ്ധതിയിൽ നവീകരിക്കുന്നത്. ജയിംസ് ബോണ്ട് കഥാപാത്രത്തിൻ്റെ സൃഷ്ടിക്ക് പ്രചോദനമായതും ഈ തുരങ്കമാണെന്ന് പറയപ്പെടുന്നു. 2028ഓടെ ടണൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം നാല് ദശലക്ഷം സന്ദർശകരെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്.