

ബമാകോ: മാലിയില്‍ സൈനിക ഭരണകൂടത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ആഭ്യന്തരയുദ്ധം. പ്രതിരോധമന്ത്രി ജനറല്‍ സാദിയോ കാമറ കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മന്ത്രിയുടെ വസതിയിലേക്ക് കാര്‍ ബോംബ് ഇടിച്ചു കയറ്റിയാണ് വിമതരുടെ ആക്രമണം.
ആക്രമണത്തില്‍ സാദിയോയുടെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബമാകോ വിമാനത്താവളത്തിലും മറ്റു സൈനിക താവളങ്ങളിലും സ്‌ഫോടനങ്ങളും നടന്നു.
2020ല്‍ സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം നടക്കുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിത്. ജെഎന്‍ഐഎമ്മും തുവാരെഗ് വിമതരുടെ സഖ്യമായ എഫ്എല്‍എയും ചേര്‍ന്നാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്.
വടക്കന്‍ നഗരത്തില്‍ റഷ്യന്‍ ആഫ്രിക്ക കോര്‍പ്‌സ് ട്രൂപ്പും മാലിയന്‍ മിലിട്ടറിയും കരാര്‍ പ്രകാരം പിന്‍വലിഞ്ഞതായും എഫ്എല്‍എ പറഞ്ഞു. വടക്കന്‍ മാലിയില്‍ സ്വതന്ത്ര രാജ്യം സ്ഥാപിക്കണമെന്ന ആവശ്യവുമായി വിഘടനവാദികള്‍ കാലങ്ങളായി ആക്രമണം നടത്തിവരികയാണ്.
അതേസമയം ബമാക്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും മാറ്റു നാല് നഗരങ്ങളിലെയും ആക്രമണങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട സൈനിക ഗ്രൂപ്പ് ജെഎന്‍ഐഎം രംഗത്തെത്തി. ആദ്യമായാണ് അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സഖ്യം ഇവിടെ എത്തുന്നത്.