

പാക് അധിനിവേശ കശ്‌മീരിന്റെ (പിഒകെ) പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രധാനമന്ത്രിയായാല്‍ മേഖലയുടെ വികസനകാര്യങ്ങള്‍ നേരിട്ട് മനസിലാക്കാനാകുമെന്നാണ് വാദം. പിഒകെ തലസ്ഥാനമായ മുസഫറാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിഎംഎല്‍-എന്‍ നേതാവ് ആഗ്രഹം പ്രകടിപ്പിച്ചത്.
"പാക് അധീന കശ്മീര്‍ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതെന്റെ രണ്ടാം വീടാണ്. കശ്മീരില്‍നിന്ന് കുടിയേറിയവരാണ് എന്റെ പൂര്‍വികര്‍. തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി ജയിച്ചാല്‍, എന്നെ പിഒകെയുടെ പ്രധാനമന്ത്രി ആക്കാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനിനോട് ആവശ്യപ്പെടും. അങ്ങനെയെങ്കില്‍ എനിക്ക് മേഖലയുടെ വികസനകാര്യങ്ങള്‍ നേരിട്ട് കണ്ടറിയാനാകും"- എന്നായിരുന്നു നവാസ് ഷെരീഫിന്റെ വാക്കുകള്‍. പ്രധാനമന്ത്രി ഷെഹ്ബാസിന്റെ മൂത്ത സഹോദരനാണ് നവാസ്.
ജൂലൈ 27നും ഓഗസ്റ്റ് 10നും ഇടയിലാണ് പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ്. എന്‍ഡിഎയുമായി സഖ്യത്തിലുള്ള പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കെതിരെയാണ് പിഎംഎല്‍-എന്‍ മത്സരിക്കുന്നത്. പാക് ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്ന, നടക്കുന്ന മേഖലയാണ് പാക് അധീന കശ്മീര്‍. ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണപ്പെരുപ്പം, വൈദ്യുതി നിരക്ക് വര്‍ധന, ഉന്നതര്‍ക്കു മാത്രം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിങ്ങനെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്. പ്രക്ഷോഭങ്ങളില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.