
കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും കൊള്ളയും വ്യപകമാകുന്നതായി പരാതി. വ്യാപകമായി നടക്കുന്ന പൊതുമുതൽ നശീകരണത്തിനെതിരെ കനത്ത നടപടി ഉണ്ടാകുമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ മുന്നറിയിപ്പ് നൽകി.
രാജ്യത്തിൻ്റെ പൈതൃകവും പൊതുസ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് സിഗ്ദേൽ അഭ്യർത്ഥിച്ചു. രാജ്യത്തെ ദേശീയ ടെലിവിഷനിലൂടെയാണ് കരസേനാ മേധാവി ജനങ്ങളോട് പരസ്യമായ ഈ അഭ്യർഥന നടത്തിയത്.
പുതിയ സർക്കാർ അധികാരത്തിൽ വരുന്നതു വരെ രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കാനുള്ള ചുമതല നേപ്പാൾ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും തെരുവുകളിൽ അക്രമം നിർബാധം തുടരുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നശീകരണ പ്രവർത്തനങ്ങൾ, കൊള്ളയടിക്കൽ, സംഘടിതമായ ആക്രമണം എന്നിവ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്നും സൈന്യം അറിയിച്ചു.