
ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി വധിക്കപ്പെടുന്നതോടെ നിലവിലെ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനിയെ വധിക്കുന്നതോടെ സംഘർഷം വർധിക്കാനിടയില്ലെന്നും ഉടനെ അവസാനിക്കാനാണ് സാധ്യതയെന്നും നെതന്യാഹു പറഞ്ഞു.
എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അത്തരമൊരു നടപടി നെതന്യാഹു നൽകിയത്. ഖമേനിയുടെ വധം പരിഗണനയിലുണ്ടോ എന്ന് നെതന്യാഹുവിനോട് ചോദിച്ചപ്പോൾ, "നമ്മൾ ചെയ്യേണ്ടതെന്താണോ അതാണ് ഇസ്രയേൽ ചെയ്യുന്നത്" എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ മറുപടി.
മിഡിൽ ഈസ്റ്റിൽ എല്ലാവരെയും ഭയപ്പെടുത്തുന്ന ഇറാൻ ഭരണകൂടം അരനൂറ്റാണ്ടായി മേഖലയിൽ സംഘർഷം പരത്തുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. "ഇറാൻ ആഗ്രഹിക്കുന്നത് ശാശ്വത യുദ്ധമാണ്. അവർ നമ്മളെ ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുകയാണ്. ഇസ്രയേൽ വാസ്തവത്തിൽ ചെയ്യുന്നത് ഇത് തടയുകയാണ്. തിന്മയുടെ ശക്തികളെ ചെറുത്തു നിന്ന് കൊണ്ട് മാത്രമെ നമുക്കത് ചെയ്യാൻ കഴിയൂ," നെതന്യാഹു പറഞ്ഞു.