

പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി ഇറാനെ പൂർണമായും ആഗോള ഇന്‍റർനെറ്റിൽ നിന്ന് മുറിച്ചുമാറ്റാൻ ഇസ്ലാമിക ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇറാനിലെ സെൻസർഷിപ് നിരീക്ഷകരായ ഫിൽറ്റർവാച്ചിന്‍റേതാണ് റിപ്പോർട്ട്.
ആഭ്യന്തരമായി മാത്രം ഇന്‍റർനെറ്റ് നൽകുകയും സുരക്ഷാ അനുമതി ഉള്ളവർക്ക് മാത്രം പുറംലോകവുമായി ബന്ധം അനുവദിക്കുകയും ചെയ്യുന്ന, 'ബാരക്സ് ഇന്‍റർനെറ്റി'ലേക്ക് മാറാനുള്ള പദ്ധതി ഭരണകൂടം തയ്യാറാക്കുന്നതായാണ് വിവരം.സ്ഥിരമായി ഇൻ്റർനെറ്റ് കട്ടു ചെയ്യാനാണ് പദ്ധതിയെന്നും സൂചനയുണ്ട്. കണക്ഷൻ വേണ്ടവർക്ക് സുരക്ഷാ പരിശോധനകൾക്ക് ശേഷം സർക്കാർ അനുമതി പത്രം നൽകും. ബാക്കി ഉള്ളവർക്ക് നിയന്ത്രണങ്ങളോടെ പ്രാദേശിക വിവരങ്ങൾ മാത്രമാകും ലഭ്യമാവുക
കഴിഞ്ഞ ഡിസംബർ 28 ന് ആരംഭിച്ച് 19 ദിവസക്കാലം നീണ്ടു നിന്ന ഭരണകൂടവിരുദ്ധ ജനകീയ പ്രക്ഷോഭത്തെ നേരിടാൻ ഇന്‍റർനെറ്റ് നിരോധനമാണ് പ്രധാനമായും ഇറാനിയൻ സർക്കാർ ഉപയോഗിച്ച ആയുധം. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകളും നടന്നിരുന്നു.
പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ഇറാൻ സമാധാനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് പുതിയ പദ്ധതി. തെരുവു കച്ചവടങ്ങളടക്കം സാധാരണ നിലയിലേക്കായി തുടങ്ങിയിട്ടുണ്ട്. ഏകദേശം മൂവായിരത്തോളം ആളുകൾക്ക് പ്രക്ഷോഭങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.