

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും യുഎസ് സേന പിടികൂടിയത് കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി. കാരക്കാസിലെ ഔദ്യോഗിക വസതിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഡൊണാള്‍ഡ് ട്രംപിന്റെ സൈനികര്‍ അതിക്രമിച്ച് കയറിയത്.
വെനസ്വേലയുടെ പ്രസിഡന്റിനേയും ഭാര്യയേയും കിടപ്പുമുറിയില്‍ നിന്ന് വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഫ്ബിഐയുടെ പിന്തുണയോടെ യുഎസ് ആര്‍മിയുടെ ഡെല്‍റ്റ ഫോഴ്‌സാണ് മഡൂറോയെ കസ്റ്റഡിയിലെടുത്തത്. മുപ്പത് മിനുട്ട് നീണ്ട ഓപ്പറേഷനില്‍ അമേരിക്കന്‍ സൈന്യത്തിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്നും ട്രപ് അവകാശപ്പെട്ടിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും വസതിയിലേക്ക് അതിക്രമിച്ചു കയറി യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്ത്, ലഹരിമരുന്ന് ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി അമേരിക്കയില്‍ വിചാരണ ചെയ്യുമെന്നാണ് ട്രംപ് പറയുന്നത്.
മഡൂറോയെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത്, കാരക്കാസില്‍ ഏഴോളം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രദേശവാസികള്‍ അറിയിച്ചു. സൈനിക താവളങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ഇതില്‍ ചില സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായും വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. എന്നാല്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
മഡൂറോയെ കസ്റ്റഡിയിലെടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടതിനു ശേഷം വെനസ്വേലയുടെ ഭരണം താത്കാലികമായി യുഎസ് ഏറ്റെടുക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. ഒരു സ്വതന്ത്ര രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരേയും മഡുറോയ്‌ക്കെതിരായ നടപടിയിലും പ്രതിഷേധിച്ച് ലോകരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേലയുടെ എണ്ണ സമ്പത്താണ് അമേരിക്കയുടെ ലക്ഷ്യം. മഡൂറോയുടെ ദിനചര്യകളും ചലനങ്ങളും മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് അതീവ രഹസ്യമായി ദൗത്യം നടപ്പിലാക്കിയത്.