
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വജാ ആസിഫ്. പാകിസ്ഥാന്റെ ഒരൊറ്റ വിമാനം പോലും ഇന്ത്യന്‍ സേനകള്‍ തകര്‍ത്തിട്ടില്ലെന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ വാദം.
ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ പരാമര്‍ശം അസംഭവ്യമാണെന്നും അനവസരത്താണെന്നും ഖ്വാജ ആസിഫ് എക്സില്‍ കുറിച്ചു. കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സായുധസേനയ്ക്കുണ്ടായ നഷ്ടങ്ങള്‍ ഏറെ വലുതാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നായിരുന്നു വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി. സിംഗിൻ്റെ വെളിപ്പെടുത്തൽ. ഓപ്പറേഷനിൽ പാകിസ്ഥാന്‍ ആക്രമണങ്ങളെ ചെറുത്ത എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തെ വ്യോമസേന മേധാവി പ്രശംസിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോള്‍ ആയിരുന്നു പ്രസ്താവന.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഓപ്പറേഷനിൽ 50ല്‍ താഴെ വ്യോമ ആയുധങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്ന് നേരത്തെ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇന്ത്യയുടെ മുന്നില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കൊണ്ടുവരാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമില്‍ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് മെയ് 7ന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരില്‍ ഇന്ത്യ സൈനിക നീക്കം നടത്തിയത്. പാകിസ്ഥാനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.