

ഇസ്താംബൂളിൽ നടന്ന അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ സമാധാന ചർച്ചകളുടെ അവസാന ഘട്ടവും ഫലം കണ്ടില്ല.തുർക്കിയുടെയും ഖത്തറിൻ്റെയും മധ്യസ്ഥ ശ്രമങ്ങൾക്കിടയിലും പാകിസ്ഥാൻ ഇതിൻ്റെ പുരോഗതി തടസപ്പെടുത്തുകയും നിരുത്തരവാദപരമായി പെരുമാറുകയും ചെയ്തുവെന്നാണ് അഫ്ഗാനിസ്ഥാൻ്റെ ആരോപണം.
തുടർന്ന് നവംബർ 8 ന് സബിഹുള്ള മുജാഹിദ് പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണത്തിൽ, നവംബർ 6, 7 തീയതികളിൽ നടന്ന ചർച്ചകളിൽ അഫ്ഗാൻ പ്രതിനിധികൾ നല്ല വിശ്വാസത്തോടെയും ഉചിതമായ അധികാരത്തോടെയും പങ്കെടുത്തുവെന്നും എന്നാൽ പാകിസ്ഥാൻ്റേത് നിരുത്തരവാദപരവും നിസ്സഹകരണപരവുമായ മനോഭാവമായിരുന്നുവെന്നും പറയുന്നു. അഫ്ഗാൻ സർക്കാരിന് അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും പാകിസ്ഥാൻ കൈമാറാൻ ശ്രമിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇസ്ലാമാബാദിന്റെ നിലപാടിനെ അപലപിച്ച താലിബാൻ, അഫ്ഗാനിസ്ഥാൻ ആരെയും മറ്റൊരു രാജ്യത്തിനെതിരെ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും, ഒരു വിദേശ രാജ്യത്തെയും തങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും എതിരായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമുള്ള തങ്ങളുടെ നിലപാട് ആവർത്തിച്ചു.
പാകിസ്ഥാനിലെ മുസ്ലീം ജനതയുമായുള്ള സാഹോദര്യ ബന്ധം വീണ്ടും ഉറപ്പിക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്തങ്ങളുടെയും കഴിവുകളുടെയും പരിധിക്കുള്ളിൽ നിന്ന് മാത്രമേ സഹകരിക്കൂ എന്നും താലിബാൻ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങൾ ബാഹ്യവൽക്കരിക്കാനുള്ള പാകിസ്ഥാൻ്റെ നിരന്തരമായ ശ്രമങ്ങളിലും യഥാർത്ഥ പ്രാദേശിക സ്ഥിരതയ്ക്കായി പ്രതിജ്ഞാബദ്ധത പുലർത്താനുള്ള വിമുഖതയിലും കടുത്ത നിരാശയും പ്രസ്താവന പങ്കുവെക്കുന്നുണ്ട്.
അതേസമയം, മൂന്നാം റൗണ്ട് ചർച്ചകൾ അനിശ്ചിതമായ അവസാനിച്ച സാഹചര്യത്തിൽ നാലാം റൗണ്ടിനുള്ള പദ്ധതികളൊന്നുമില്ലെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.
എന്നാൽ, അഫ്ഗാനിസ്ഥാൻ്റെ ഗോത്ര, അതിർത്തി, ഗോത്രകാര്യ മന്ത്രി നൂറുള്ള നൂറി പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് അഫ്ഗാനിസ്ഥാനികളുടെ ക്ഷമ പരീക്ഷിക്കരുത് എന്ന് കർശനമായ മുന്നറിയിപ്പ് നൽകി. തൻ്റെ രാജ്യത്തിൻ്റെ സാങ്കേതികവിദ്യയിൽ അമിത ആത്മവിശ്വാസം പുലർത്തരുതെന്ന് പറഞ്ഞ അദ്ദേഹം യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അഫ്ഗാനിസ്ഥാനിലെ മുതിർന്നവരും യുവാക്കളും പോരാടാനായി ഉയിർത്തെഴുന്നേൽക്കുമെന്നും പ്രഖ്യാപിച്ചു.
അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഉദ്ദേശിച്ച് ഇസ്താംബുളിൽ നടന്ന ചർച്ചകൾ, പാകിസ്ഥാൻ്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണെന്നാണ് അഫ്ഗാനിസ്ഥാൻ്റെ ആരോപണം. അഫ്ഗാൻ-പാക് അതിർത്തിയിൽ വെടിനിർത്തൽ തുടരുമ്പോൾ, സാധാരണക്കാരെ ലക്ഷ്യമിട്ട് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഉൾപ്പെടെ അതിർത്തിക്കപ്പുറത്ത് പാകിസ്ഥാൻ വീണ്ടും പ്രകോപനമില്ലാതെ ആക്രമണങ്ങൾ നടത്തുന്നതായും അഫ്ഗാൻ സംശയിക്കുന്നുണ്ട്.