

ഇറാനുമേൽ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ. ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനിക നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യ രംഗത്തെത്തി. യുഎസ് അവരുടെ യഥാർഥ ലക്ഷ്യങ്ങളെ കാണിക്കുകയാണെന്നും ട്രംപിന്റെ തനിനിറം പുറത്ത് വന്നുവെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും മുൻ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ് പറഞ്ഞു. യുഎസ് ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ടെലിഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചർച്ചകളിൽ ആർക്കും യഥാർഥത്തിൽ താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന് നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ ഉടൻ വിളിച്ചുചേർക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഒരു കാരണവശാലും ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടരുതെന്നും റഷ്യ പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ രാഷ്ട്രീയപരമായും നയതന്ത്രപരമായും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി.
പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ഇസ്രയേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച് പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്‌നങ്ങളിൽ സമാധാനപരമായി പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ. അടുത്തിടെ ഇറാനുമായി അത്യാധുനിക മിസൈലുകൾ കൈമാറുന്നതടക്കമുള്ള വലിയ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
കടന്നാക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. യുഎസും ഇസ്രയേലും ഇറാനും ആക്രമണങ്ങൾ അവസാനിപ്പിക്കണം. അന്താരാഷ്ട്ര സമാധാനത്തിന് ഈ രാജ്യങ്ങളുടെ പ്രവർത്തി അപകടകരമാണ്. അപകടകരമായ കടന്നാക്രമണങ്ങൾ നിർത്തണമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.