അബുദാബി: റഷ്യ-യുക്രെയ്ന്‍ സമാധാനകരാറിലേക്കുള്ള നിർണായക ത്രിരാഷ്ട്ര ചർച്ചകള്‍ക്ക് അബുദാബിയില്‍ തുടക്കം. 2022ല്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുഎസ്, യുക്രെയ്ന്‍, റഷ്യ പ്രതിനിധികള്‍ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്നത്. യുഎസ് മുന്നോട്ടുവച്ച ഇരുപതിന സമാധാന ഉടമ്പടിയില്‍ കേന്ദ്രീകരിച്ച് അടുത്ത രണ്ട് ദിവസം യുഎഇയിലെ ചർച്ചകള്‍ തുടരും.
എന്നാല്‍ ഡോണ്‍ബാസ് പ്രവിശ്യയ്ക്ക് മേല്‍ റഷ്യ പിടിവാശി തുടരുന്നത് മുന്നോട്ടുപോക്കിന് തടസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യന്‍ പ്രതിനിധി സംഘത്തെ സൈനിക ഇന്റലിജൻസ് മേധാവി ഇഗോർ കോസ്റ്റ്യുക്കോവും, യുക്രെയ്ന്‍ പ്രതിനിധി സംഘത്തെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമെറോവുമാണ് നയിക്കുന്നത്. സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘത്തില്‍ ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറുമുണ്ട്.