യുക്രെയ്ൻ-റഷ്യ വെടിനിർത്തലിൽ നിർണായ ചർച്ചയ്ക്ക് റഷ്യൻ വിദേശകാര്യമന്ത്രി എത്തിയത് യുഎസ്എസ്ആർ എന്നെഴുതിയ വേഷത്തിൽ. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയീ ലാവ്റോവാണ് സോവിയറ്റ് യൂണിയൻ എന്നെഴുതിയ സ്വെറ്റ് ഷർട്ടിട്ട് അലാസ്കയിലെത്തിയത്. അതേ വേഷത്തിൽ തന്നെയാണ് മാധ്യമങ്ങളോട് സംസാരിച്ചതും.
യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് എന്നതിന്‍റെ റഷ്യൻ ചുരുക്കമായ സിസിസിപി എന്നാണ് ഷർട്ടിൽ രേഖപ്പെടുത്തിയത്. യുക്രെയ്ൻ അധിനിവേഷവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്താരാഷ്ട്ര സമ്മർദങ്ങളെ നേരിടുന്നതിൽ ഇടപെടൽ നടത്തുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം. റഷ്യയുടെ വിദേശകാര്യനയം രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ എത്തുന്നതിന് മുൻപ് തന്നെ ലാവ്റോവും മറ്റ് റഷ്യൻ മന്ത്രിമാരും അലാസ്കയിൽ എത്തിയിരുന്നു. വിദേശകാര്യ മന്ത്രിക്ക് പുറമേ പ്രസിഡന്‍റിന്‍റെ സഹായി യൂറി ഉഷക്കോഫ്, പ്രതിരോധമന്ത്രി ആന്ദ്രെയ് ബെലൗസോഫ്, ധനകാര്യ മന്ത്രി ആന്‍റൺ സിലുവാനോഫ്, റഷ്യൻ പ്രത്യക്ഷ നിക്ഷേപ ഫണ്ട് മേധാവി കിരിൽ ദ്മിത്രിയേഫ് എന്നിവരും അലാസ്കയിലുണ്ട്.
യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ ചർച്ചയ്ക്ക് യുഎസ് പൂർണ പിന്തുണ അറിയിച്ചിരുന്നു. പൂർണമായ സന്ധിസംഭാഷണമല്ല 'ലിസണിങ് എക്സർസൈസ്' മാത്രമാണെന്ന് വൈറ്റ് ഹൗസ് അറിയിപ്പിൽ വ്യക്തമാക്കിയത്.