

ഡൽഹി: ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. രണ്ട് പതിറ്റാണ്ടുകളായി നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഇരു കൂട്ടരും ഈ കരാറിൽ ഒപ്പുവച്ചത് എന്നത് ഈ കരാറിൻ്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ഇതിലൂടെ നാല് ബില്യൺ യൂറോയുടെ ഇറക്കുമതി തീരുവയാണ് യൂറോപ്പിൻ്റെ ലാഭമെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പ്രധാനമന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'മദർ ഓഫ് ഓൾ ഡീൽസ്' എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെ വിശേഷിപ്പിച്ച ഈ കരാറിലൂടെ, 200 കോടി ആളുകൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി രണ്ടിരട്ടിയായി വർധിക്കും.
യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ (ഇടത്), യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ (വലത്), പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്നാണ് നിർണായക വ്യാപാര കരാറിൽ ഇന്ന് ഒപ്പുവച്ചത്. ഇതോടെ കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും കരാർ അനുസരിച്ച് വില കുത്തനെ കുറയും. വ്യാപാര കരാറിന് പുറമെ പ്രതിരോധ സുരക്ഷാ കരാറും ഇരുവരും ഇന്ന് ഒപ്പുവച്ചു. ചരിത്ര മുഹൂർത്തമെന്നാണ് കരാറിനെ യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചത്.
യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് കരാർ വിവരങ്ങൾ പുറത്തുവിട്ടത്. യൂറോപ്യൻ ഉപകരണങ്ങൾക്ക് വലിയ വിലക്കുറവ് വരുമെന്നതാണ് കരാറിൻ്റെ പ്രധാന നേട്ടം. പാസ്ത, ചോക്ലേറ്റ് എന്നിവ ഉൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും.
കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 97 ശതമാനം വരെ ഉൽപ്പന്നങ്ങൾക്കും താരിഫ് കുറയ്ക്കുകയോ ഒഴിവാക്കുന്നതിനോ ചെയ്യുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്.
കൂടാതെ യൂറോപ്പിൽ നിന്നുള്ള ബിയറിനും വില കുറയും. ഒപ്പം ഉപകരണങ്ങൾക്കുള്ള 44 ശതമാനം തീരുവയും ഒഴിവാക്കും. ഫാർമ ഉൽപ്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുകയോ ഒഴിവാകുകയോ ചെയ്യുന്നതിലൂടെ യൂറോപ്പിൽ നിന്നുള്ള കയറ്റുമതി കുത്തനെ വർധിക്കും.
ഇന്ത്യയും യൂറോപ്യൻ യൂണിയനും 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി. ഗ്രീൻ ഹൈഡ്രൻ ടാസ്ക്ക് ഫോഴ്സിലും സഹകരണം ഉറപ്പാക്കുന്നതാണ് ഈ കരാർ.