

യുഎസ്- ഇറാൻ വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ ഇറാൻ്റെ ചരക്കുകപ്പൽ പിടിച്ചെടുത്ത് യുഎസ് സേന. ചൈനയിൽ നിന്ന് വരികയായിരുന്ന M/V ടൂസ്ക എന്ന ചരക്കു കപ്പലാണ് പിടിച്ചെടുത്തത്. ഇറാനിലെ ചബഹർ തുറമുഖത്ത് നിന്ന് 50 നോട്ടിക്കല്‍ മൈൽ അകലെ ഒമാന്‍ ഉള്‍ക്കടലില്‍വെച്ചായിരുന്നു യുഎസിൻ്റെ നടപടി.
കപ്പല്‍ യുഎസ് നാവിക സേനയുടെ കസ്റ്റഡിയിലാണെന്ന് ഇറാനും സ്ഥിരീകരിച്ചു. യുഎസ് നടത്തുന്നത് കടൽക്കൊള്ളയാണെന്ന് പറഞ്ഞ ഇറാൻ ഇത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും അറിയിച്ചു. യുഎസിൻ്റെ അപ്രതീക്ഷിത നടപടി തുടർ ചർച്ചകളേയും ബാധിച്ചേക്കുമെന്നാണ് സൂചന.
യുഎസ് ഹോർമുസിലെ നാവിക ഉപരോധം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് ഇറാന്‍. എന്ത് വിലകൊടുത്തും രാജ്യ താത്പര്യവും സുരക്ഷയും സംരക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഒരു രാജ്യത്തിന് നിയന്ത്രണവും മറ്റുള്ളവർക്ക് സ്വതന്ത്രവ്യാപാരവുമെന്ന നയം അംഗീകരിക്കില്ല എന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫും അറിയിച്ചു. ഇറാനിലെ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തല്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ പുതിയ നീക്കം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിൻ്റെ നേതൃത്വത്തില്‍ യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു.