ഗാസ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രാജ്യത്തിന്റെ ആദരവറിയിച്ച് ഇസ്രയേൽ. ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഓണർ’ ആണ് ട്രംപിന് സമ്മാനിക്കുക. പ്രസിഡന്റ് ഐസക് ഹെർസോഗ് ഉൾപ്പെടെ രാജ്യത്തിന്റെ പ്രതിനിധികളെല്ലാം തന്നെ ട്രംപിനെ അദരിക്കാൻ സന്നിഹിതരായിരുന്നു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് ട്രംപിനെ അംഗങ്ങൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ആദരവ് അറിയിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ "സമാധാനത്തിന്റെ പ്രസിഡന്റ്" എന്ന് വിശേഷിപ്പിച്ച ഇസ്രയേൽ പാർലമെന്റ്, അടുത്ത വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുന്നതിന് ആഗോള പിന്തുണ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഗാസ വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിച്ച യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിനെയും പ്രസിഡന്റിന്റെ മരുമകനും ഉപദേശകനുമായ ജാരെഡ് കുഷ്‌നറെയും പാർലമെന്റ് അഭിനന്ദിച്ചു.
നെസെറ്റിൽ നടന്ന പ്രത്യേക സെഷനിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന് നന്ദി പറഞ്ഞു. , അബ്രഹാം കരാറിലെ മധ്യസ്ഥത വഹിച്ചതിനും, "വിനാശകരമായ ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയതിനും, ഓപ്പറേഷൻ റൈസിംഗ് ലയണിനെ പിന്തുണച്ചതിനും, ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ആരംഭിക്കാനുള്ള ധീരമായ തീരുമാനത്തിനു നന്ദി അറിയിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.