
വാഷിങ്ടൺ: റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് റഷ്യയ്ക്കെതിരെ രണ്ടാം ഘട്ട ഉപരോധമേർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. യുക്രെയ്നിലെ കീവിൽ ഇന്നലെ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രസ്താവന.
റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധമുണ്ടാകുമെന്ന് യുഎസ് നേരത്തേ നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെങ്കിലും സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ തത്ക്കാലത്തേക്ക് നടപടി നീട്ടിവച്ചിരിക്കുകയായിരുന്നു. ഇതോടെ റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്താനുള്ള സാധ്യതയുമേറി. പിഴയുൾപ്പെടെ 50 ശതമാനം അധികത്തീരുവയാണ് നിലവിൽ യുഎസ് ഇന്ത്യക്കുമേൽ ചുമത്തിയിരിക്കുന്നത്. റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സമാധാന ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയ ട്രംപിനെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം മൂർച്ഛിക്കുന്നത് അസ്വസ്ഥനാക്കുന്നുണ്ട്. തുടർന്നാണ് രണ്ടാം ഘട്ട ഉപരോധത്തിലൂടെ റഷ്യക്കുമേൽ സമ്മർദം ശക്താക്കാനുള്ള നീക്കം.
യുദ്ധം ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു റഷ്യ കഴിഞ്ഞദിവസം യുക്രെയ്നിലെ കീവിൽ നടത്തിയത്. അതേസമയം, വ്യാപാര രംഗത്ത് അമേരിക്കൻ തീരുവ ഉയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് ഇന്ന് ബ്രിക്സ് രാജ്യങ്ങൾ യോഗം ചേരുന്നത്. ഇന്ത്യക്കൊപ്പം യുഎസിൻ്റെ 50 ശതമാനം തീരുവ നേരിടുന്ന ബ്രസീലിയൻ പ്രസിഡൻ്റ് ലുല ഡ സിൽവയുടെ അധ്യക്ഷതയിലാണ് വെർച്വൽ യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. യുഎസ് നയമടക്കം യോഗത്തിൽ ചർച്ചയാകും.