

വാഷിങ്ടൺ: ഇറാന് ആയുധം നല്‍കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ആർക്കും ഇളവുണ്ടാകില്ലെന്നും ട്രംപിന്‍റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിൽ കുറിച്ചു. വെടിനിർത്തൽ കരാറിന് പിന്നാലെ ഇറാന് മേലുള്ള ഉപരോധങ്ങള്‍ നീക്കുന്നത് പരിഗണനയിലുണ്ടെന്നും ട്രംപ് നിലപാട് വ്യക്തമാക്കി.
അതേസമയം, വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഹോർമൂസ് കടലിടുക്ക് തുറന്നേക്കുമെന്ന് ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥൻ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയിലെ ചർച്ചകള്‍ക്ക് മുന്‍പ് ഹോർമൂസ് തുറക്കാനാണ് നീക്കം.
ഇറാന് മേൽ അമേരിക്ക നേടിയത് ചരിത്ര വിജയമാണെന്നും ഇറാന്‍ വെടിനിർത്തലിന് വേണ്ടി യാചിച്ചെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. ഇറാന്‍റെ സമ്പദ് വ്യവസ്ഥയെ മിനിറ്റുകള്‍ക്കുള്ളില്‍ തരിപ്പണമാക്കാനുള്ള ശക്തി പ്രസിഡന്‍റ് ട്രംപിനുണ്ടായിരുന്നു എന്നും എന്നിട്ടും അദ്ദേഹം ദയ കാണിച്ചുവെന്നും പീറ്റ് ഹെഗ്സെത്ത് വാദമുയർത്തി. ഇസ്രയേല്‍ അമേരിക്കയുടെ ശക്തരും സന്നദ്ധരുമായ സഖ്യകക്ഷിയാണെന്നും ഹെഗ്സെത്ത് ഇസ്രയേലിനെ പുകഴ്ത്തി.
ഇറാൻ വ്യോമപ്രതിരോധ സംവിധാനത്തിൻ്റെ 80 ശതമാനവും തകർത്തെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇറാൻ്റെ നാവികസേനയേയും ആയുധ ഫാക്ടറികളും യുഎസ് നശിപ്പിച്ചു. നശിപ്പിക്കപ്പെട്ടവ ഇറാനിൽ പുനർനിർമിക്കാൻ വർഷങ്ങളെടുക്കുമെന്നും യുഎസ് അവകാശപ്പെട്ടു. എന്നാൽ വെടിനിർത്തല്‍ താത്കാലികമാണെന്ന് യുഎസ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാന്‍ കെയ്ന്‍ ചൂണ്ടിക്കാട്ടി. ഏത് സമയത്തും സൈനിക നടപടി തുടരാന്‍ സൈന്യം സജ്ജമാണെന്നും അങ്ങനെയൊരു നില ഉണ്ടാകാതെയിരിക്കട്ടെ എന്നും കെയ്ന്‍ കൂട്ടിച്ചേർത്തു.
അതേസമയം, വെടിനിർത്തൽ കരാർ ഹിസ്ബുള്ള അംഗീകരിച്ചെങ്കിലും സാധാരണക്കാരെ ലക്ഷ്യം വച്ച് ലെബനനിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. കിഴക്കൻ ലെബനനിൽ ശവസംസ്കാര ചടങ്ങിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ മരിച്ചു. അഡ്‌ലൗൺ നഗരത്തിൽ മൂന്ന് പെൺകുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.