

ഇന്ത്യയിൽ നിന്നുള്ള കാർഷിക ഇറക്കുമതികൾക്ക്, പ്രത്യേകിച്ച് അരി ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ വിതരണക്കാരിൽ നിന്നുമുള്ള കാർഷിക ഇറക്കുമതിയെ വിമർശിച്ച ട്രംപ് അമേരിക്കൻ കർഷകർക്കായി കോടിക്കണക്കിന് ഡോളറിൻ്റെ കാർഷിക ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചു.
ഇറക്കുമതി ആഭ്യന്തര ഉൽപാപ്പാദകരെ വെല്ലുവിളിക്കുന്നതാണെന്ന് അവകാശപ്പെട്ട ട്രംപ് അമേരിക്കൻ ഉൽപാദകരെ സംരക്ഷിക്കാൻ പുതിയ താരിഫ് വരുമാനം ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാനുള്ള ഉദ്ദേശ്യം വ്യക്തമാക്കി.
കർഷകർ അമേരിക്കയുടെ നട്ടെല്ലിൻ്റെ ഭാഗവും ഒഴിച്ചുകൂടാനാവാത്ത ഒരു ദേശീയ ആസ്തിയുമാണെന്ന് പറഞ്ഞ ട്രംപ് യുഎസിലെ കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള തൻ്റെ തന്ത്രത്തിൻ്റെ ഭാഗമാണ് താരിഫ് ലിവറേജ് എന്നും വാദിച്ചു.ഇന്ത്യയ്ക്ക് അരി ഇവിടെ ഉപേക്ഷിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.
പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കാനഡയിൽ നിന്ന് വരുന്ന വളങ്ങൾക്കും താരിഫ് കൂട്ടുവാനും ട്രംപ് നിർദേശിച്ചു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-യുഎസ് കാർഷിക വ്യാപാരം വികസിച്ചിരുന്നു. ഇന്ത്യ ബസുമതി, മറ്റ് അരി ഉൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യുമ്പോൾ യുഎസ് ബദാം, പരുത്തി, പയർവർഗ്ഗങ്ങൾ എന്നിവയാണ് ഇറക്കുമതി ചെയ്യുന്നത്. അതേസമയം സബ്‌സിഡികൾ, വിപണി പ്രവേശനം, അരിയും പഞ്ചസാരയും സംബന്ധിച്ച ലോക വ്യാപാര സംഘടനയുടെ പരാതികൾ സംബന്ധിച്ച തർക്കങ്ങളും ഇടയ്ക്കിടെ ഉഭയകക്ഷി ചർച്ചകളെ പ്രതികൂലമായി ബാധിച്ചിരുന്നു.