

എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OPEC, OPEC + എന്നിവയിൽ നിന്ന് പിന്മാറി യുഎഇ. അടുത്ത മാസം ഒന്ന് മുതലാണ് പിന്മാറ്റം നിലവിൽ വരിക. ഉൽപാദന നയത്തിൻ്റെ ഭാഗമായി വിപണിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ കണക്കിലെടുത്താണ് പിന്മാറ്റമെന്ന് യുഎഇ ഊർജമന്ത്രി സുഹൈൽ അൽ മസ്റൂയി വ്യക്തമാക്കി. ഇറാൻ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് ഈ പിന്മാറ്റം.
ഇറാൻ്റെ ഭീഷണിയും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഒപെകിലെ ഗൾഫ് രാജ്യങ്ങൾ നിലവിൽ തങ്ങളുടെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടത്തുന്നതിലുള്ള ബുദ്ധിമുട്ടുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എണ്ണ കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന സൗദി അറേബ്യയ്ക്കും എണ്ണ കമ്പനികൾക്കും കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് തീരുമാനം.
യുഎഇ ഒപെകിൽ നിന്ന് പിന്‍മാറുകയും ഒപെകിൻ്റെ നിയന്ത്രണങ്ങൾ യുഎഇയ്ക്ക് ബാധകമല്ലാതാവുകയും ചെയ്യുന്നതോടെ യുഎഇ സ്വന്തമായി എണ്ണവിലയിൽ തീരുമാനങ്ങളെടുക്കുവാൻ കഴിയും. ഇത് രാജ്യാന്തര എണ്ണ വിപണിയെ പ്രതിരോധത്തിലാക്കുവാൻ സാധ്യതയുണ്ട്. എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളെയും ഇത് സാരമായി ബാധിക്കും.