

റഷ്യയുടെ ഏറ്റവും വലിയ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും ആശ്വാസം നൽകുന്ന നടപടിയുമായി യുഎസ്. റഷ്യ ഉപരോധ ബില്ലിൽ മാറ്റങ്ങൾ വരുത്താൻ അമേരിക്ക നിർദേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇതിനെ തുടർന്ന് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സെനറ്റർമാർ ചൊവ്വാഴ്ച നിയമനിർമാണത്തിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങളുടെ പരമാവധി താരിഫ് 100% ആയി കുറയ്ക്കുന്നുവെന്നാണ് പുതിയ നിർദേശം. നേരത്തെ ഇത് 500% ആക്കി ഉയർത്തിയിരുന്നു. റഷ്യൻ ഉദ്യോഗസ്ഥർക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ റഷ്യൻ ഊർജ്ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യങ്ങളെ സമ്മർദത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബിൽ പുതുക്കിയിരിക്കുന്നത്.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. പുതുക്കിയ നിർദേശം അനുസരിച്ച്, ഏറ്റവും കൂടുതൽ റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങൾക്ക് മാത്രമേ പരമാവധി താരിഫ് ബാധകമാവുകയുള്ളൂ. മുമ്പത്തെ കരടിൽ വിഭാവനം ചെയ്തതുപോലെ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കും ഇത് ബാധകമായിരിക്കില്ല.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റലും അവതരിപ്പിച്ച ബില്ലിന് ഇരുകക്ഷികളുടെയും പിന്തുണയുണ്ട്. നിലവിൽ 26 സഹ-സ്പോൺസർമാരുണ്ടെന്നും കോൺഗ്രസിലൂടെ ഇത് പാസാകുമ്പോൾ കൂടുതൽ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും വ്യക്തമാക്കി. പഴയ പതിപ്പിനെ അപേക്ഷിച്ച് പരിഷ്കരിച്ച പതിപ്പ് പാസാക്കാൻ കൂടതൽ സാധ്യതയുള്ളതായാണ് കരുതുന്നത്.