
പലസ്തീൻ അതോറിറ്റിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. പലസ്തീന്‍ വിഷയത്തില്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് യുഎസിന്‍റെ നടപടി. തീവ്രവാദികള്‍ക്കും, കുടുംബങ്ങള്‍ക്കും പലസ്തീൻ അതോറിറ്റി സംരക്ഷണം നല്‍കുന്നുവെന്നും, ദേശസുരക്ഷാ താത്പര്യം കണക്കിലെടുത്താണ് നടപടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വിശദീകരിച്ചു. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന് എതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാവിസ നിഷേധിക്കുന്നതടക്കമുള്ള നടപടികളാണ് ഉപരോധത്തിന്‍റെ ഭാഗമായുണ്ടാകുക.
അതേസമയം, പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സഭയുടെ 85-ാമത് പൊതു സമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. എന്നാൽ, ഹമാസ് പങ്കാളിത്തം ഇല്ലാതെ 2026ൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കാനഡ മുന്നോട്ടുവെച്ചു. നേരത്തെ യുകെയും , ഫ്രാൻസും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. മാൾട്ടയും പലസ്തീനെ അംഗീകരിക്കാൻ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.