വാഷിങ്ടൺ: മെക്സിക്കോയിലെ കുപ്രസിദ്ധ ലഹരിമാഫിയ സംഘമായ സിനോല കാർട്ടല്‍ തലവന്മാരുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവർക്ക് പത്ത് മില്ല്യണ്‍ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മെക്സിക്കോയിലെ ബാഹ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർട്ടലിന്‍റെ സംഘതലവന്മാരെ ഉന്നമിട്ടാണ് യുസ് നീക്കം.
റെനെ ഗാർസിയ, അല്‍ഫോണ്‍സ് ഗാർസിയ എന്നിവർക്കായാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ലാ റാണാ, അക്വിലസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇരുവരും സഹോദരങ്ങളാണ്. കാലിഫോർണിയ അതിർത്തി വഴിയുള്ള ലഹരികടത്ത് നിയന്ത്രിക്കുന്ന സിനോല കാർട്ടലിനെ അമേരിക്ക നേരത്തെ വൈദേശിക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ നെമെസിയോ 'എല്‍ മെഞ്ചോ' ഒസെഗ്വേരയെ വധിച്ചതായി മെക്‌സിക്കന്‍ സൈന്യം അറിയിച്ചിരുന്നു. മെക്‌സിക്കോയിലെ ഏറ്റവും അപകടകാരികളായ 'ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' (CJNG) സംഘത്തിന്റെ തലവനായിരുന്നു എല്‍ മെഞ്ചോ. മെക്‌സിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റേയും യുഎസിന്റെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൈനിക നടപടിയെന്നാണ് നല്‍കിയ വിശദീകരണം.
യുഎസ് 15 ദശലക്ഷം ഡോളര്‍ (ഏകദേശം 125 കോടിയിലധികം) തലയ്ക്കു വിലയിട്ട മയക്കുമരുന്ന് രാജാവായിരുന്നു കൊല്ലപ്പെട്ട എല്‍ മെഞ്ചോ . ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ വേട്ടയെന്നാണ് മെക്‌സിക്കന്‍ സൈന്യം ഏറ്റുമുട്ടലിനെ വിശേഷിപ്പിച്ചത്. സിനാലോവ കാര്‍ട്ടല്‍ സ്ഥാപകരായ എല്‍ ചാപ്പോ' ഗുസ്മാന്‍, ഇസ്മായില്‍ സാംബാദ എനിനിവർ ലവില്‍ യുഎസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.