

ടെഹ്റാൻ: ഇറാൻ്റെ ആവശ്യപ്രകാരം ചർച്ചകൾ തുടരാൻ തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചു എന്നും, ഇക്കാര്യം ഇറാനെ അറിയിച്ചുവെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിനെ തള്ളിയ ഇറാൻ വിദേശകാര്യവക്താവ് ഇസ്മായിൽ ബാഗേയി, ഇറാൻ ചർച്ചയാവശ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി. അതേസമയം, ഖത്തറിൻ്റെ മധ്യസ്ഥ സംഘത്തെ രാജ്യത്തേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെന്നാണ് ഇറാൻ്റെ സ്ഥിരീകരണം.
ഖത്തറിൻ്റെ മധ്യസ്ഥതയിൽ, പാകിസ്ഥാനിലോ, സ്വിറ്റ്സർലൻഡിലോ സാങ്കേതിക ചർച്ചകൾ പുനഃരാരംഭിക്കാനുള്ള ശ്രമം നടക്കുന്നതായി വിവിധ റിപ്പോർട്ടുകളും പറയുന്നു. ചർച്ചകൾക്ക് തയ്യാറാണെങ്കിലും, ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്ന് ഇറാൻ പ്രതിനിധി സംഘത്തെ നയിക്കുന്ന പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. യുഎസിൽ വിശ്വാസമില്ലെന്നും, യുദ്ധത്തിന് സന്നദ്ധരായവർക്ക് മാത്രമേ യുഎസുമായി ചർച്ച നടത്താനാകൂ എന്നും ഗാലിബാഫ് പറഞ്ഞു.