വാഷിങ്ടൺ സിറ്റി: ട്രംപ് അനുകൂലിയും, യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കേർക്കിൻ്റെ മരണത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുവ ജനങ്ങളുടെ ഹൃദയം അറിഞ്ഞയാളാണ് ചാർളി കേർക്കെന്ന് ട്രംപ് പറഞ്ഞു.
"യുഎസിനെ സംബന്ധിച്ച് ഇന്ന് കറുത്ത ദിനമാണ്. ചാർളി കേർക്ക് വേണ്ടി യുഎസിന് വേണ്ടി ജീവിതം സമർപ്പിച്ച ദേശസ്നേഹിയാണ്. ദശലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം പ്രചോദിപ്പിച്ചു. സത്യത്തിനും സ്വാതന്ത്ര്യത്തിനും അദ്ദേഹം ഒരു മാതൃകയാണ്", ഡൊണാൾഡ് ട്രംപ് പറഞ്ഞു. സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്തസാക്ഷിയാണ് ചാർളി കേർക്ക്. അദ്ദേഹം എൻ്റെ സുഹൃത്ത് മാത്രമല്ല, എംഎജിഎ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിന് നിർണായക പങ്കുവഹിച്ച വ്യക്തി കൂടിയാണെന്ന് ട്രംപ് അനുശോചന വേളയിൽ പറഞ്ഞു.
ഇപ്പോൾ ഉണ്ടായ ക്രൂരമായ ആക്രമണത്തിനും, മറ്റ് രാഷ്ട്രീയ ആക്രമണങ്ങൾക്കും കാരണം തീവ്ര വലതുപക്ഷ രാഷ്ട്രീയമാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഡെമോക്രാറ്റുകൾക്കെതിരെ സമാപ കാലത്ത് ഉണ്ടായ കൊലപാതകങ്ങളെയും അക്രമ ആക്രമണങ്ങളെയും കുറിച്ച് യാതൊരു പരാമർശവും നടത്തിയില്ല. കേർക്കിൻ്റെ കൊലപാതകത്തിന് പിന്നാലെ പ്രതികാര നടപടി ആവശ്യപ്പെട്ട് കൊണ്ട് ട്രംപിൻ്റെയും, കേർക്കിൻ്റെയും അനുയായികൾ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെ ആയിരുന്നു ചാർളി കേർക്കിന് വെടിയേറ്റത്.മാസ് ഷൂട്ടിങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെ കേർക്കിൻ്റെ കഴുത്തില്‍ വെടിയേൽക്കുകയായിരുന്നു. വേദിക്ക് 182 മീറ്റർ അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കേർക്കിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ ചാർളി കേർക്കിൻ്റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു.