പശ്ചിമേഷ്യയെ യുദ്ധഭീതിയിൽ ആഴ്ത്തുകയാണ് യുഎസിന്റെ സൈനിക വിന്യാസം. ഒരു യുദ്ധക്കപ്പൽ കൂടി മേഖലയിൽ വിന്യസിച്ചതായി യുഎസ് നാവിക സേന അറിയിച്ചു. യുഎസ്എസ് ഡെൽബേർട്ട് ഡി ബ്ലാക്ക് എന്ന കപ്പലാണ് പശ്ചിമേഷ്യയെ ലക്ഷ്യമിട്ട് യുഎസ് പുതിയതായി വിന്യസിച്ചിരിക്കുന്നത് . യുദ്ധക്കപ്പലുകൾ ഇറാനിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്നും അവ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അതേ സമയം ഇറാനുമായി ചർച്ച നടത്താൻ ആലോചിക്കുന്നതായും ട്രംപ് വ്യക്തമാക്കിയിരുന്നു. പുതിയൊരു സംഘർഷം ഒഴിവാക്കാനുള്ള പ്രാദേശിക നയതന്ത്ര ശ്രമങ്ങൾക്കിടയിലാണ് യുഎസിന്റെ സൈനിക വനിന്യാസം. യുഎസ് ആക്രമണ ഭീഷണി തുടർന്നാൽ രാജ്യത്തെ പ്രതിരോധിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് ഇറാൻ. ഇക്കാര്യം വ്യക്തമാകുന്ന തരത്തിൽ സൂചനകൾ നൽകി കഴിഞ്ഞു.
യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ നേരത്തേ തന്നെ ഇറന്റെ സമീപ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇറാൻ ചർച്ചകളിലല്ല, പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇടനിലക്കാർ വഴി അടുത്തിടെ യുഎസുമായി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഗാരിബാബാദി പറഞ്ഞു. എന്നാൽ ചർച്ചകൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായാലും, ഇറാൻ സ്വയം പ്രതിരോധിക്കാൻ പൂർണ്ണമായും തയ്യാറായിരിക്കുമെന്നും അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.