ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ ഇസ്രയേല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസ്. 60 ദിവസത്തെ വെടിനിർത്തലായിരിക്കും ആദ്യഘട്ടത്തിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകള്‍. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുന്നതിനും മുന്‍ഗണനയുണ്ട്. അതേസമയം, വെടിനിർത്തല്‍ പഠിച്ചുവരികയാണെന്നാണ് ഹമാസ് അറിയിച്ചത്.
ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ സംബന്ധിച്ച് ഇസ്രയേല്‍ മാധ്യമ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൌസ് പ്രസ്താവന പുറത്തുവരുന്നത്. കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കുമെന്ന് ബന്ദികളുടെ കുടുംബാംഗങ്ങളോട് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായാണ് ഇസ്രയേലില്‍ നിന്നുള്ള റിപ്പോർട്ട്. നിർദിഷ്ട കരാറിന്‍റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ലെങ്കിലും, ആദ്യ ഘട്ടത്തിൽ 60 ദിവസത്തെ വെടിനിർത്തലും ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കലും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇസ്രയേല്‍ സൈന്യത്തെ പിന്‍ലിക്കണം എന്നടക്കമുള്ള ഹമാസിന്‍റെ ആവശ്യങ്ങള്‍ കരാർ വ്യവസ്ഥകളില്ലെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അബു സുഹ്‌രി സ്ഥിരീകരിച്ചു. വ്യവസ്ഥകളില്‍ അതൃപ്തിയുണ്ടെങ്കിലും കരാർ പുനഃപരിശോധിച്ചുവരികയാണെന്നും അബു സുഹ്‌രി റോയിട്ടേഴ്സിനോട് പറഞ്ഞു.
ജനുവരിയില്‍ ട്രംപ് ഭരണകൂടം അധികാരത്തിലേറുന്നതിന് തൊട്ടുമുന്‍പ് പ്രാബല്യത്തില്‍ വന്ന വെടിനിർത്തല്‍ ഇക്കഴിഞ്ഞ മാർച്ചിലാണ് പരാജയപ്പെട്ടത്. മധ്യസ്ഥ ശ്രമങ്ങള്‍ ശക്തമായിരുന്നിട്ടും ഇസ്രയേലും ഹമാസും തമ്മിലെ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം കരാർ പുനഃസ്ഥാപിക്കപ്പെടുന്നില്ല എന്നാണ് യുഎസ് അറിയിച്ചത്.
ഈ രണ്ടുമാസകാലയളവില്‍ ഗാസമുനമ്പിലേക്കുള്ള സഹായം പൂർണ്ണമായി തടഞ്ഞുവെച്ച ഇസ്രയേല്‍, 2 ദശലക്ഷത്തോളം സാധാരണക്കാരെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിട്ടിരുന്നു. ഗാസ പൂർണമായി പിടിച്ചടക്കുമെന്നും ഇതിനിടെ നെതന്യാഹു പ്രഖ്യാപിച്ചു. സൈനിക നീക്കങ്ങള്‍ തുടർന്നാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് ജർമ്മനിയും യുകെയും അടക്കമുള്ള ഇസ്രയേലിന്‍റെ സഖ്യകക്ഷികള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ഇസ്രയേൽ ഗാസയിലേക്ക് സഹായ ട്രക്കുകള്‍ വീണ്ടും കടത്തിവിട്ടുതുടങ്ങിയത്.