
ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) മേധാവി ഹൊസൈൻ സലാമി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, മുഹമ്മദ് പക്പൂരിനെ പുതിയ കമാന്‍ഡർ ഇന്‍ ചീഫായി നിയമിച്ചത്. മിഡില്‍ ഈസ്റ്റിലെ സംഘർഷം പ്രത്യക്ഷ യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സർവ ലക്ഷണങ്ങളും കാണിക്കുമ്പോഴാണ് ഇറാന്റെ ആക്രമണങ്ങളുടെ കുന്തമുനയും ഇസ്രയേലിന്റെ ലക്ഷ്യവുമാകുന്ന റെവല്യൂഷണറി ഗാർഡ്സിന്റെ തലവനായി മുഹമ്മദ് പക്പൂർ എത്തിയത്.
ഐആർജിസി മേധാവിയായി ചുമതലയേറ്റതിനു പിന്നാലെ തന്നെ മുഹമ്മദ് പക്പൂർ തന്റെ നിലപാട് വ്യക്തമാക്കി. ഇസ്രയേലിനു മുന്നില്‍ 'നരകത്തിന്റെ വാതിലുകള്‍ തുറക്കപ്പെടും' എന്നായിരുന്നു ഹൊസൈൻ സലാമിയുടെ പിന്‍ഗാമിയുടെ ഭീഷണി.
"വീരമൃത്യു വരിച്ച കമാൻഡർമാരുടെയും ശാസ്ത്രജ്ഞരുടെയും പൗരന്മാരുടെയും രക്തത്തിന് പ്രതികാരമായി, ഈ കുട്ടികളെ കൊല്ലുന്ന ഭരണകൂടത്തിനെതിരെ നരകത്തിന്റെ വാതിലുകൾ ഉടൻ തുറക്കപ്പെടും," ഇസ്രയേലിനെ പരാമർശിച്ച് ഇറാന്‍ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഐആർഎൻഎക്ക് നൽകിയ സന്ദേശത്തിൽ പക്പൂർ പറഞ്ഞു. പിന്നാലെ ഇസ്രയേലിലേക്ക് ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളുമായി 'ഓപ്പറേഷൻ ട്രൂ പ്രോമിസ്' ആരംഭിച്ചു.
ഇറാൻ്റെ പ്രത്യാക്രമണത്തിൽ സെന്‍ട്രല്‍ ഇസ്രയേലില്‍ രണ്ട് പേർ കൊല്ലപ്പെട്ടെന്നും 60 ലേറെ പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്ട്. ടെൽ അവീവിലും ജെറുസലേമിലും സ്ഫോടനങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ചത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാനില്‍ 78 പേരാണ് കൊല്ലപ്പെട്ടത്. 320 പേർക്ക് പരിക്കേറ്റതായും യുഎൻ സുരക്ഷാ സമിതിയെ ഇറാൻ അറിയിച്ചിരുന്നു.
ആരാണ് മുഹമ്മദ് പക്പൂർ?
മധ്യ ഇറാനിലെ അരാക്കിൽ 1961ൽ ജനിച്ച മേജർ ജനറൽ പക്പൂർ തെഹ്‌റാൻ സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ടാർബിയത്ത് മൊദാരെസ് സർവകലാശാലയിൽ നിന്ന് രാഷ്ട്രീയ ഭൂമിശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. റെവല്യൂഷണറി ഗാർഡ്സിന്റെ ഗ്രൗണ്ട് ഫോഴ്സ് കമാന്‍ഡറായിരുന്നു. ബ്രിഗേഡിയർ ജനറൽ പദവി വഹിക്കുന്ന പക്പൂർ സിറിയൻ ആഭ്യന്തരയുദ്ധ കാലത്ത് ഇറാനിയൻ സേനയെ നയിച്ചിരുന്നു.
1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് പക്പൂർ ഐആർജിസി ഖുദ്‌സ് ഫോഴ്‌സിൽ ചേരുന്നത്. കുർദിസ്ഥാൻ മേഖലയിലെ വിഘടനവാദ ഗ്രൂപ്പുകളെ നേരിടാനാണ് പക്‌പൂരിനെ നിയോഗിച്ചത്. 1980കളിലെ യുദ്ധത്തിൽ, എലൈറ്റ് 8 നജാഫ് അഷ്‌റഫ്, 31 അഷുറ എന്നിങ്ങനെ നിരവധി ഫ്രണ്ട്‌ലൈൻ ഡിവിഷനുകൾക്ക് നേതൃത്വം നൽകി. യുദ്ധത്തില്‍ പരിക്കേറ്റ പക്‌പൂർ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രത്യയശാസ്ത്ര അടിത്തറകളോട് ആഴത്തിൽ പ്രതിജ്ഞാബദ്ധനായ, പ്രതിരോധശേഷിയുള്ള, പ്രായോഗിക കമാൻഡർ എന്ന ഖ്യാതി നേടി.
യുദ്ധത്തിനുശേഷം, ഐആർജിസിയിലെ തന്ത്രപരമായ നേതൃപദവികള്‍ ഏറ്റെടുത്തു. 2009ൽ, വർധിച്ചുവരുന്ന വൈദേശിക ഭീഷണികൾക്കിടയിൽ, ഇറാന്റെ സൈനിക സംവിധാനത്തെ ആധുനികവൽക്കരിക്കാനും പുനഃക്രമീകരിക്കാനും പുനഃസ്ഥാപിക്കാനും ഉള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. 2019 ജൂണിൽ തന്റെ ആദ്യ ഭരണകാലത്ത്, ഇറാനെതിരായ പുതുക്കിയ ഉപരോധങ്ങളുടെ ഭാഗമായി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാക്‌പൂരിനും മറ്റ് ഐആർജിസി ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തി.
ഇസ്രയേലിന് മറുപടി നല്‍കാതെ പോകില്ലെന്ന് പക്പൂർ പറയുമ്പോള്‍ അതിനർഥം മധ്യപൂർവേഷ്യ മറ്റൊരു സംഘർഷത്തിലേക്ക് കടക്കുന്നുവെന്നാണ്. അതിന്റെ സൂചനകളാണ് ഇരുരാജ്യങ്ങളും നല്‍കുന്നത്.